മോസ്കോ: ബ്രിക്സ് ഉച്ചകോടിയിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവിനായി കാത്തിരിക്കുകയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. ഇന്നലെ സെന്റ് പീറ്റേഴ്സ്ബർഗിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് പുട്ടിൻ ഇക്കാര്യമറിയിച്ചത്. ഒക്ടോബർ 22 മുതൽ 24 വരെ റഷ്യയിലെ കസാനിലാണ് ഇക്കൊല്ലത്തെ ഉച്ചകോടി. ഉച്ചകോടിക്കിടെ മോദിയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്താൻ താത്പര്യമുണ്ടെന്നും പുട്ടിൻ അറിയിച്ചു. ബ്രിക്സ് രാജ്യങ്ങളുടെ ദേശീയ സുരക്ഷാ സമ്മേളനത്തിന്റെ ഭാഗമായാണ് ഡോവൽ റഷ്യയിലെത്തിയത്.യുക്രെയിൻ - റഷ്യ സംഘർഷ പരിഹാരത്തിനുള്ള സമാധാന ചർച്ചകൾ കൂടി ലക്ഷ്യമിട്ടാണ് മോദിയുടെ വിശ്വസ്തനായ ഡോവൽ റഷ്യയിലെത്തിയത്. ഡോവൽ - പുട്ടിൻ ചർച്ചയിലെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഡോവലുമായി പുട്ടിൻ നേരിട്ട് ചർച്ച നടത്തിയത് ഇന്ത്യയ്ക്ക് റഷ്യ നൽകുന്ന പ്രാധാന്യത്തിന്റെ പ്രതീകമാണ്.
ഇന്ത്യക്കാരെ മോചിപ്പിക്കും
ജോലിത്തട്ടിപ്പിനിരയായി റഷ്യൻ സൈന്യത്തിൽ എത്തിച്ചേർന്ന 50 ഇന്ത്യക്കാരെ ഉടൻ ഇന്ത്യയിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ജൂലായിൽ മോദിയുടെ റഷ്യൻ സന്ദർശനത്തിന് ശേഷം യുക്രെയിൻ യുദ്ധമുഖത്ത് അകപ്പെട്ട 35 ഇന്ത്യക്കാരെ മോചിപ്പിച്ചു. 10 പേരെ സന്ദർശനത്തിന് മുന്നേ മോചിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |