കുംഭമേളയിൽ മോദി ഫെബ്രു. 5ന് എത്തിയേക്കും, ഇന്നലെ രാംനാഥ് കോവിന്ദും അദാനിയും
ന്യൂഡൽഹി : ഉത്തർപ്രദേശ് പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരി അഞ്ചിന് എത്തിയേക്കും. വാർത്താ ഏജൻസിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇന്നലെ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് എത്തിയിരുന്നു. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി കുടുംബസമേതമെത്തി. ത്രിവേണീ സംഗമത്തിന് മുന്നിൽ ആരതിയുഴിഞ്ഞു. ഇസ്കോണുമായി ചേർന്ന് പ്രയാഗ്‌രാജിൽ ഒരുക്കിയ മഹാപ്രസാദ് സേവയിൽ ഭക്തർക്ക് ഭക്ഷണവും പ്രസാദവും വിതരണം ചെയ്‌തു. കുംഭമേള അവസാനിക്കുന്ന ഫെബ്രുവരി 26 വരെ ഭക്ഷണ-പ്രസാദ വിതരണമുണ്ടാകും. വിസ്‌മയകരമായ അനുഭവമെന്ന് പ്രതികരിച്ച ഗൗതം അദാനി, കുംഭമേളയിലെ മിക ച്ച ക്രമീകരണങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും നന്ദി പറഞ്ഞു. ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്സണും രാജ്യസഭാ എം.പിയുമായ സുധാമൂർത്തി എന്നിവരും കുംഭമേളയ്‌ക്കെത്തി. 13ന് ആരംഭിച്ച കുംഭമേളയിൽ ഇതുവരെ 8.81 കോടി ഭക്തർ ത്രിവേണി സംഗമത്തിൽ സ്‌നാനം ചെയ്‌തുവെന്നാണ് ഔദ്യോഗിക കണക്ക്.