പരിഷ്‌കരിച്ച തൊഴിലുറപ്പ് പദ്ധതി ജൂലായ് മുതൽ
ന്യൂഡൽഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വി.ബി-ജി റാം ജി (വികസിത ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ -ഗ്രാമീൺ) പദ്ധതി ജൂലായ് ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. 125 ദിവസത്തെ ഗ്രാമീണ തൊഴിൽ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. പഴയ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് പുതിയ ചട്ടക്കൂടിലേക്കുള്ള മാറ്റം സുഗമമായും തൊഴിലാളികൾക്ക് തടസമില്ലാതെയും നടക്കുമെന്ന് ഗ്രാമവികസന മന്ത്രാലയം ഉറപ്പ് നൽകി.
പദ്ധതി വിഹിതത്തിന്റെ 40% സംസ്ഥാനം വഹിക്കണമെന്നതും തൊഴിൽ മേഖലകൾ കേന്ദ്രം തീരുമാനിക്കുന്നതുമടക്കം കാതലായ മാറ്റമാണ് വരുത്തിയിട്ടുള്ളത്. ഓരോ സാമ്പത്തിക വർഷവും സംസ്ഥാനം തിരിച്ചുള്ള വിഹിതം കേന്ദ്ര സർക്കാർ നിർണയിക്കും. ജലസുരക്ഷ, പ്രധാന ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ, ഉപജീവനവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, പ്രകൃതി ദുരന്തങ്ങളുടെ ആഘാതം ലഘൂകരിക്കൽ തുടങ്ങിയ മേഖലകളാക്കി തിരിച്ചാകും തൊഴിൽ ലഭ്യമാക്കുക.
പുതിയ നിയമത്തിൽ വിതയ്‌ക്കൽ, വിളവെടുപ്പ് സീസണുകളിൽ 60 ദിവസം വരെ മറ്റ് തൊഴിലുകൾ നിറുത്തിവയ്‌ക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ട്. അതേസമയം, മഹാത്മാ ഗാന്ധിയുടെ പേരൊഴിവാക്കിയുള്ള പുതിയ പദ്ധതിക്കെതിരെ കോൺഗ്രസ് പ്രതിഷേധം നിലനിൽക്കുകയാണ്. പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പ് മറികടന്നാണ് 2025 ഡിസംബറിൽ ഇതിനായുള്ള ബിൽ പാർലമെന്റിൽ പാസാക്കിയത്.