നാസിക്ക് ടി.സി.എസിൽ ഗുരുതര സാഹചര്യമെന്ന് റിപ്പോർട്ട് ദേശീയ വനിതാ കമ്മിഷൻ നിയോഗിച്ച സമിതിയുടെ കണ്ടെത്തൽ
ന്യൂഡൽഹി: നാസിക്ക് ടി.സി.എസിൽ മതംമാറ്റ ശ്രമങ്ങളും, ലൈംഗികാതിക്രമങ്ങളും അടക്കം ഗുരുതര സാഹചര്യമെന്ന് ദേശീയ വനിതാ കമ്മിഷൻ നിയോഗിച്ച സമിതിയുടെ കണ്ടെത്തൽ. ജീവനക്കാരായ ഡാനിഷ്,തൗസിഫ്,റാസാ മേമൻ എന്നിവരുടെ നിയന്ത്രണത്തിലായിരുന്നു ടി.സി.എസിന്റെ ഈ യൂണിറ്റ്.
ജെൻസി പെൺകുട്ടികളെ ലക്ഷ്യമിട്ടു. ശബ്‌ദമുയർത്താൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല. സി.സി.ടി.വി ക്യാമറകൾ അടക്കം സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തനരഹിതമായെന്നും സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. സഹജീവനക്കാരുടെ മതത്തെ പ്രതികൾ അവഹേളിച്ചു സംസാരിച്ചു. പലരുടെയും മതംമാറ്റാൻ സംഘടിത ശ്രമമുണ്ടായെന്നും ചൂണ്ടിക്കാട്ടി. റിട്ടയേർഡ് ബോംബെ ഹൈക്കോടതി ജഡ്‌ജി സാധ്ന ജാദവിന്റെ നേതൃത്വത്തിലുള്ള സമിതിയെയാണ് വസ്‌തുതാന്വേഷണത്തിന് കമ്മിഷൻ നിയോഗിച്ചത്. സ്വമേധയാ കേസെടുത്തു കൊണ്ടായിരുന്നു നിർദ്ദേശം. മതംമാറ്റ ശ്രമങ്ങൾ, ലൈംഗികാതിക്രമം തുടങ്ങിയ പരാതികളിൽ സ്ഥാപനത്തിലെ ഡാനിഷ്, തൗസിഫ്, റാസാ മേമൻ അടക്കം 8 ജീവനക്കാരാണ് അറസ്റ്റിലായത്.
നിദാ ഖാൻ 24 വരെ
റിമാൻഡിൽ
നാസിക്ക് ടി.സി.എസിലെ മതംമാറ്റ ശ്രമ പരാതിയിൽ അറസ്റ്റിലായ പ്രോസസ് അസോസിയേറ്റ് നിദാ ഖാനെ 24 വരെ ജുഡിഷ്യൽ കസ്റ്റഡിയിലേക്ക് റിമാൻഡ് ചെയ്‌തു. നാസിക്ക് റോഡ് സെൻട്രൽ ജയിലിലേക്കാണ് അവിടുത്തെ മജിസ്ട്രേട്ട് കോടതി അയച്ചത്. പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്ന നിദയെ ചോദ്യംചെയ്യലിനും തെളിവെടുപ്പിനും ശേഷം ഇന്നലെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. മേയ് 7ന് രാത്രിയാണ് ഛത്രപതി സാംഭാജി നഗറിൽ നിന്ന് നിദ പിടിയിലായത്. നാസിക്ക് ടി.സി.എസിലെ മതംമാറ്റ ശ്രമങ്ങളിലെ മുഖ്യ തലച്ചോറ് നിദയെന്നാണ് പ്രോസിക്യൂഷൻ ആരോപണം. ദളിത് ജീവനക്കാരിയെ മതംമാറ്റാൻ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ്. നിദയുടെ മുൻകൂർ ജാമ്യാപേക്ഷ നാസിക്ക് അഡിഷണൽ സെഷൻസ് കോടതി തള്ളിയിരുന്നു. 4 മാസം ഗർഭിണിയാണ് നിദ.