ആകർഷകമായ ബോട്ടിലുകളിലെ മദ്യവിൽപ്പന തടയണമെന്ന് ഹർജി
ന്യൂഡൽഹി: ആകർഷകമായ ചിത്രങ്ങളും നിറങ്ങളുമുള്ള ബോട്ടിലിൽ മദ്യം വിൽക്കുന്നത് പ്രായം കുറഞ്ഞവരെ ആകർഷിക്കാനിടയാക്കുന്നുവെന്ന് കാട്ടി സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി. മദ്യത്തിന്റെ പാക്കേജിംഗിന് നിയന്ത്രിതവും ഏകീകൃതവുമായ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയച്ചു.
ചില ലഹരിപാനീയങ്ങളുടെ പ്രത്യേക ബ്രാൻഡിംഗ്, ബോട്ടിലിന്റെ നിറം, പഴച്ചാറ് എന്ന് തോന്നിക്കുന്ന സ്റ്റിക്കർ എന്നിവയടങ്ങിയ ടെട്രാ പാക്ക് പാക്കേജിംഗ് യുവാക്കളെ ആകർഷിക്കുന്നുണ്ട്. കണ്ടാൽ പഴച്ചാറാണെന്നും തെറ്റിദ്ധരിക്കും. ഇത് ഉള്ളടക്കം മറച്ചുവയ്ക്കാനും ലഭ്യത വർദ്ധിപ്പിക്കാനും പ്രായം കുറഞ്ഞ ഉപഭോക്താക്കളെ ആകർഷിക്കാനും ഇടയാക്കും. ഇത്തരം ടെട്രാ പായ്ക്കും പെറ്റ് ബോട്ടിലും സാഷേകളും കൊണ്ടുനടക്കാവുന്ന തരത്തിലുള്ള കണ്ടെയ്നറും നിരോധിക്കണം. ഇത്തരം ബോട്ടിലുകളിൽ ആരോഗ്യ മുന്നറിയിപ്പ് ഇല്ലെന്നും ഹർജിക്കാരന് വേണ്ടി അഭിഭാഷകരായ വിപിൻ നായർ ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികൾക്ക് ബാഗുകളിൽ ഒളിപ്പിക്കാൻ കഴിയുന്ന പോക്കറ്റ് സൈസ് പായ്ക്കും ലഭ്യമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. എൻ.ജി.ഒ പ്രവർത്തകനായ പ്രിൻസ് സിംഗാളാണ് ഹർജി നൽകിയത്.