ന്യൂഡൽഹി: അഴിമതിക്കേസിൽ അറസ്റ്റിലായ മഹാരാഷ്ട്രാ മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖിനെ കോടതി 14 ദിവസം ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ട് മുംബയ് പ്രത്യേക കോടതി. ജയിലിൽ കിടക്കവേണമെന്ന ആവശ്യം ആരോഗ്യസ്ഥിതി പരിഗണിച്ച് കോടതി അംഗീകരിച്ചു. എന്നാൽ വീട്ടിൽ പാചകം ചെയ്ത ഭക്ഷണം വേണമെന്ന ആവശ്യം കോടതി തള്ളി. 'ആദ്യം ജയിലിലെ ഭക്ഷണം കഴിച്ച് നോക്കൂ... പറ്റുന്നില്ലെങ്കിൽ താങ്കളുടെ ആവശ്യം പിന്നീട് പരിഗണിക്കാം.'- കോടതി പറഞ്ഞു.
ഇന്ന് ദേശ്മുഖിന്റെ ഇ.ഡി കസ്റ്റഡി അവസാനിക്കാനിരിക്കെയാണ് മുംബയ് പ്രത്യേക പി.എം.എൽ.എ കോടതി സ്പെഷ്യൽ ജഡ്ജ് എം.ജെ. ദേശ്‌പാണ്ഡെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
മുംബയ് പൊലീസ് മുൻ കമ്മിഷണർ പരംബീർ സിംഗ് അഴിമതി ആരോപണം ഉന്നയിച്ചതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നവംബർ രണ്ടിനാണ് 71കാരനായ ദേശ്‌മുഖിനെ അറസ്റ്റ് ചെയ്യുന്നത്. സി.ബി.ഐയും അദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുണ്ട്.
ആഭ്യന്തര മന്ത്രിപദം ദുരുപയോഗം ചെയ്ത് മുംബയിലെ ബാർ,ഹോട്ടൽ ഉടമകളിൽനിന്ന് പ്രതിമാസം നൂറ് കോടി രൂപ പിരിച്ചുകൊടുക്കണമെന്ന് ദേശ്‌മുഖ് ആവശ്യപ്പെട്ടുവെന്നായിരുന്നു ആരോപണം. ഇതിൽ 4.70 കോടിരൂപ പിരിച്ചെടുത്തുവെന്ന ആരോപണവുമുണ്ട്. എന്നാൽ ദേശ്‌മുഖ് ആരോപണങ്ങളെല്ലാം നിഷേധിച്ചു.
അഴിമതി കേസുകൾ നേരിടുന്ന പരംബീർ സിംഗ് നിലവിൽ എവിടെയാണെന്ന് അന്വേഷണ ഏജൻസികൾക്ക് കണ്ടെത്താനായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |