ന്യൂഡൽഹി:നാഗാലാൻഡിൽ പട്ടാളത്തിന് അമിതാധികാരം നൽകുന്ന നിയമമായ 'അഫ്സ്പ' പിൻവലിക്കുന്നത് പരിശോധിക്കാൻ കേന്ദ്ര സർക്കാർ കേന്ദ്ര - സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും സംസ്ഥാന പൊലീസിലെ ഉന്നതരും അടങ്ങിയ പ്രത്യേക സമിതിയെ നിയോഗിച്ചു. 45 ദിവസത്തിനകം സമിതി കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിക്കണം. നാഗാലാൻഡിലെ സാഹചര്യം ചർച്ച ചെയ്യാൻ ആഭ്യന്തര മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
റിപ്പോർട്ട് പരിശോധിച്ച ശേഷം കേന്ദ്രസർക്കാർ തീരുമാനമെടുക്കും. ആഭ്യന്തര വകുപ്പ് അഡിഷണൽ സെക്രട്ടറിയാണ് സമിതി അദ്ധ്യക്ഷൻ.
23 ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആസാം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ്മ എന്നിവരുമായി വിഷയത്തിൽ നാഗലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ ചർച്ച നടത്തിയിരുന്നു.
നേരത്തെ അഫ്സ്പ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നാഗലാൻഡ് നിയമസഭ ഏകകണ്ഠമായി പ്രമേയം പാസ്സാക്കുകയും കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തിരുന്നു.
ഡിസംബറിൽ മോൺ ജില്ലയിലെ ഓട്ടിംഗിൽ സൈന്യം നടത്തിയ വെടിവയ്പിൽ നാട്ടുകാരായ 14 പേർ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് സൈന്യത്തിന് വിപുലമായ അധികാരം നൽകുന്ന നിയമം പിൻവലിക്കണമെന്ന ആവശ്യം ശക്തമായത്. അതേസമയം, കുറ്റക്കാരായ സൈനികർക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറ്റം തെളിഞ്ഞവരെ ഉടൻ സസ്‌പെൻഡ് ചെയ്യും. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകുമെന്നും റിയോ പറഞ്ഞു.
അഫ്സ്പ പിൻവലിക്കണമെന്ന് എൻ.ഡി.എ ഘടകകക്ഷിയും മേഘാലയ ഭരണ കക്ഷി നേതാവും മുഖ്യമന്ത്രിയുമായ കോൺറാഡ് സാംഗ്മയും ആവശ്യപ്പെട്ടിരുന്നു.
എന്താണ് അഫ്സ്പ?
സംഘർഷ മേഖലകളിൽ സൈന്യത്തിന് സവിശേഷ അധികാരം നൽകുന്ന 1958ലെ നിയമമാണ് 'ആംഡ് ഫോഴ്സസ് സ്പെഷ്യൽ പവേഴ്സ് ആക്ട് അഥവാ അഫ്സപ.സംഘർഷ ബാധിത മേഖലകളായി തരംതിരിച്ച പ്രദേശങ്ങളിലാണ് ഈ നിയമം നടപ്പാക്കുന്നത്. ഇവിടെ സൈന്യത്തിനും പൊലീസിനും വെടിവയ്പ് നടത്താനും വീടുകളിൽ തെരച്ചിൽ നടത്താനും അധികാരമുണ്ടായിരിക്കും. ഭീകരത, രാജ്യത്തിന്റെ അഖണ്ഡതക്കുള്ള വെല്ലുവിളി തുടങ്ങിയ സാഹചര്യങ്ങളിൽ നിയമം നടപ്പാക്കാം. ആരെയും വാറന്റില്ലാതെ അറസ്റ്റു ചെയ്യാം.
സേനയുടെ പ്രവർത്തനങ്ങൾക്ക് സമ്പൂർണ നിയമ പരിരക്ഷ ലഭിക്കും. നിലവിൽ അസാം, നാഗാലാൻഡ് (ഇംഫാൽ മുനിസിപ്പൽ കൗൺസിൽ മേഖല ഒഴികെ) എന്നിവിടങ്ങളിലും അരുണാചൽ പ്രദേശിലെ ചില ജില്ലകളിലും അതിർത്തി പ്രദേശങ്ങളിലും ഈ നിയമമുണ്ട്..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |