ന്യൂഡൽഹി:അഹമ്മദാബാദിലെ സബർമതി ആശ്രമം 1,200 കോടി ചെലവിൽ നവീകരിക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തിനെതിരെ മഹാത്മാഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധി സുപ്രീം കോടതിയിൽ പ്രത്യേകാനുമതി ഹർജി നൽകി. ഹർജി അടുത്ത ആഴ്ച്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ, ജസ്റ്റിസ് കൃഷ്ണ മുരാരി, ജസ്റ്റിസ് സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഗുജറാത്ത് ഹൈക്കോടതിയിൽ തുഷാർ ഗാന്ധി നൽകിയ ഹർജി തള്ളിയ കോടതി നടപടിക്കെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ലോകോത്തരമായ മ്യൂസിയം അടക്കം നിർമ്മിച്ച് ഒരു വിനോദ സഞ്ചാര കേന്ദ്രമായി രൂപകല്പന ചെയ്ത പദ്ധതിയാണ് 2019 ൽ ഗുജറാത്ത് സർക്കാർ നടപ്പിലാക്കുന്നതെന്ന് ഹർജിയിൽ പറയുന്നു. പദ്ധതി സബർമതി ആശ്രമത്തിന്റെ നിലവിലെ ഘടനയെ മാറ്റിമറിക്കുകയും ഗാന്ധിജിയുടെ പ്രത്യയശാസ്ത്രത്തിന്റെ ലാളിത്യത്തെ ഇല്ലാതാക്കുന്നുവെന്നും ഹർജിക്കാരൻ വാദിക്കുന്നു. ഇതിലൂടെ ആശ്രമത്തിൽ സർക്കാരിന്റെ അമിതമായ ഇടപെടലുണ്ടാകുകയും അതിന്റെ ഗാഡിയൻ ധാർമ്മികത നഷ്ടമായേക്കുമെന്നും ഹർജിയിൽ ആശങ്കപ്പെടുന്നു.
ആശ്രമം നവീകരിക്കാൻ നിരവധി പ്രമുഖ വ്യക്തികൾ ഉൾപ്പെടുന്ന ഭരണ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും ഇതിനായി ഗവേണിംഗ് കൗൺസിലും എക്സിക്യൂട്ടീവ് കൗൺസിലും നിലവിലുണ്ടെന്നും സർക്കാർ വ്യക്തമാക്കിയതോടെ തന്നെ ഹർജിക്കാരന്റെ ആശങ്കകൾ നീങ്ങിയെന്ന് വിലയിരുത്തിയാണ് ഹർജി ഹൈക്കോടതി തള്ളിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |