ന്യൂഡൽഹി: ഗുജറാത്തിൽ 2015ൽ നടന്ന പട്ടീദാർ സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേലിനെതിരെ കുറ്റം ചുമത്തിയ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്‌തു. കേസിൽ പ്രതിയായതിനാൽ ഹാർദിക് പട്ടേലിന് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിച്ചിരുന്നില്ല.
2018ന് ഗുജാത്തിലെ വിസ്നഗർ കോടതി പട്ടേലിനെ രണ്ടുവർഷം ശിക്ഷിച്ചെങ്കിലും ഗുജറാത്ത് ഹൈക്കോടതി ജാമ്യം അനുവദിച്ചതാണ്. എങ്കിലും കേസുള്ളതിനാൽ തിരഞ്ഞെടുപ്പിലും മറ്റും മത്സരിക്കാൻ സാധിക്കാത്തത് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായില്ല. തുടർന്ന് അപ്പീലുമായി സുപ്രീംകോടതിയിലെത്തി. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസത്തിന് മുൻപ് ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന അഭ്യർത്ഥന സുപ്രീംകോടതിയും പരിഗണിച്ചില്ല.
സംസ്ഥാനം ഭരിക്കുന്ന കക്ഷി അധികാര ദുർവിനിയോഗം നടത്തിയതിനാലാണ് തന്റെ കക്ഷിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരം നഷ്‌ടമായതെന്ന് പട്ടേലിന്റെ അഭിഭാഷകൻ മനീന്ദർ സിംഗ് സുപ്രീംകോടതിയെ ധരിപ്പിച്ചു. കലാപമുണ്ടാക്കാൻ ശ്രമിച്ചതിന്റെ പേരിൽ എടുത്ത കേസിൽ പട്ടേലിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളതെന്ന് സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌ത ചൂണ്ടിക്കാട്ടി.
2015ലെ പട്ടീദാർ സംവരണ പ്രക്ഷോഭത്തിലൂടെ ശ്രദ്ധേയനായ പട്ടേൽ 2019ലാണ് കോൺഗ്രസിൽ ചേർന്നത്. നിലവിൽ പി.സി.സി അദ്ധ്യക്ഷനാണ്. കേസ് നടപടിക്ക് സ്റ്റേ ലഭിച്ചതോടെ ഈ വർഷം ഒടുവിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് മത്സരിക്കാൻ വഴിതുറന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |