വഡോദര: 130 വർഷം മുമ്പ് മഹാ ചിത്രകാരൻ രാജാരവിവർമ്മ വരച്ച പ്രശസ്തമായ 'ദ്രൗപതിയുടെ വസ്ത്രാക്ഷേപം' പെയിന്റിംഗ് ലേലത്തിൽ വിറ്റത് 21.6 കോടി രൂപയ്ക്ക്!.
രാജസദസിൽ വച്ച് കൗരവരുടെയും പാണ്ഡവരുടെയും മദ്ധ്യത്തിൽ ദുശാസനൻ ദ്രൗപദിയെ വസ്ത്രാക്ഷേപം നടത്താൻ ശ്രമിക്കുന്നതാണ് പെയിന്റിംഗിന്റെ ഇതിവൃത്തം.
ആധുനിക ഇന്ത്യൻ ചിത്രകലയുടെ പിതാവെന്നറിയപ്പെടുന്ന രവിവർമ്മയുടെ ഐതിഹാസിക ചിത്രങ്ങളിലൊന്നാണിത്. മോഡേൺ ഇന്ത്യൻ ആർട്ട് എന്ന പേരിൽ ഏപ്രിൽ ആറിന് ഒരു പ്രമുഖ സ്ഥാപനം നടത്തിയ ലേലത്തിലാണ് മോഹവിലയ്ക്ക് ചിത്രം വിറ്റുപോയത്. 15 - 20 കോടി രൂപയാണ് പ്രതീക്ഷിച്ചിരുന്ന വില. ഒരു സ്വകാര്യ വ്യക്തിയുടെ കൈവശമായിരുന്നു ചിത്രം.
1888-1890 കാലഘട്ടത്തിൽ മഹാരാജ് സയാജിറാവു ഗെയ്‌ക്‌വാദിന്റെ നിർദ്ദേശ പ്രകാരം രവിവർമ്മ വരച്ച 14 ചിത്രങ്ങളിലൊന്നാണിത്. ഈ ചിത്രങ്ങൾ ആദ്യം തിരുവനന്തപുരത്തും പിന്നീട് ബറോഡയിൽ ഗെയ്‌ക്‌വാദ് പണികഴിപ്പിച്ച ലക്ഷ്മി വിലാസ് കൊട്ടാരത്തിലും പ്രദർശിപ്പിച്ചു. അവിടെ നിന്ന് ഈ ചിത്രം രവിവർമ്മ ഫൈൻ ആർട്സ് ലിത്തോഗ്രാഫിക് പ്രസിന്റെ ഒരു ഓഹരിയുടമയിലേക്കും ഒടുവിൽ പുരാവസ്തു ശേഖരണം നടത്തുന്ന ഒരു സ്വകാര്യ വ്യക്തിയിലേക്കുമെത്തിയെന്നാണ് ലേലത്തിന്റെ സംഘാടകരുടെ വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്നത്.
രവിവർമ്മയുടെ ചിത്രത്തിന് ലേലത്തിൽ നല്ല തുക ലഭിച്ചു. ഇത് കലാലോകത്തിന് ശുഭസൂചനയാണ്.
സമർജിത് സിംഗ് ഗെയ്‌ക്വാദ്,
ഗെയ്‌ക്വാദ് കുടുംബത്തിലെ പിൻമുറക്കാരൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |