കുടുംബാധിപത്യം കുറയ്ക്കുന്നതും ചർച്ചയിൽ
ന്യൂഡൽഹി: കോൺഗ്രസ് ഭാരവാഹികളിൽ 50 ശതമാനം പട്ടികജാതി, പട്ടിക വർഗ, ഒ.ബി.സി, ന്യൂനപക്ഷ, വനിത വിഭാഗങ്ങൾക്ക് നീക്കി വയ്‌ക്കാനും തിരഞ്ഞെടുപ്പുകളിൽ ഒരു കുടുംബത്തിൽ നിന്ന് ഒരാൾക്ക് ടിക്കറ്റ് എന്ന ആശയം നടപ്പാക്കാനുമുള്ള നിർദ്ദേശങ്ങൾ വ്യാഴാഴ്‌ച രാജസ്ഥാനിലെ ഉദയ്‌പൂരിൽ ചേരുന്ന ചിന്തൻ ശിബിരിൽ ചർച്ച ചെയ്യും. ഇതടക്കം പാർട്ടിയിൽ അടിമുടി വരുത്തേണ്ട മാറ്റങ്ങളാണ് അദ്ധ്യക്ഷ സോണിയാ ഗാന്ധി രൂപീകരിച്ച രാഷ്‌ട്രീയ കാര്യങ്ങൾക്കായുള്ള ഉപസമിതി തയ്യാറാക്കിയ കരട് പ്രമേയത്തിലുള്ളത്.
കോൺഗ്രസ് ഗാന്ധി കുടുംബത്തെ ആശ്രയിച്ച് കഴിയുന്ന പാർട്ടിയാണെന്നും മറ്റുള്ളവർക്ക് അവസരം നിഷേധിക്കുന്നുവെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടക്കം ആവർത്തിച്ചുള്ള വിമർശനങ്ങൾക്കിടെയാണ് ഒരു കുടുംബത്തിൽ നിന്ന് ഒരാൾക്ക് തിരഞ്ഞെടുപ്പ് ടിക്കറ്റ് നൽകുകയെന്ന ആശയം ഉപസമിതി മുന്നോട്ടുവച്ചത്. ദളിത്, പിന്നാക്ക, വനിതാ വിഭാഗങ്ങളിൽ നിന്ന് 50ശതമാനം പ്രാതിനിദ്ധ്യം ഉറപ്പാക്കുകയെന്നത് കെ.പി.സി.സി ഭാരവാഹികളുടെ പട്ടികയിൽ അടക്കം ദളിത്, വനിതാ പ്രാതിനിദ്ധ്യം കുറഞ്ഞത് അടക്കം പരാതിയായ സാഹചര്യങ്ങൾ പരിഗണിച്ചാണ്. ബ്ളോക്ക് മുതൽ പി.സി.സി വരെ സമിതികളുടെ വലിപ്പം കുറയ്‌ക്കുക, എ.ഐ.സി.സിയിലും പി.സി.സിയിലും ഭാരവാഹികൾക്ക് നിശ്ചിത കാലാവധി നിശ്ചയിക്കുക തുടങ്ങിയ നിർണായക ശുപാർശകളുമുണ്ട്.
മറ്റ് ശുപാർശകൾ:
രാഷ്‌ട്രീയ കാര്യ സമിതി, പബ്ളിക് ഇൻസൈറ്റ് കമ്മിറ്റി, പബ്ളിക് പോളിസി കമ്മിറ്റി, വിവിധ പൗരസമിതികൾ, തൊഴിലാളികൾ എന്നിവരെ ഏകോപിപ്പിക്കാനുള്ള കമ്മിറ്റി തുടങ്ങിയവ അടിയന്തരമായി രൂപീകരിക്കണം.
പ്രവർത്ത സമിതിയിലും പോഷക സംഘടനകളിലും സുതാര്യത വരുത്താൻ തിരഞ്ഞെടുപ്പ്.
സംസ്ഥാന, ജില്ലാ, ബൂത്ത്, ബ്ളോക്ക് തലങ്ങൾക്കിടയിലെ ഏകോപനത്തിന് പ്രത്യേക കമ്മിറ്റികൾ.
തിരഞ്ഞെടുപ്പ് പ്രചാരണം ഏകോപിപ്പിക്കാൻ ജനറൽ സെക്രട്ടറി നേതൃത്വത്തിൽ പ്രത്യേക വിഭാഗം
പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും പരിശീലനം നൽകാൻ ഇൻസ്റ്റിറ്റ്യൂട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |