ന്യൂഡൽഹി: ലോകമിടിഞ്ഞ് വീണാലും താക്കറെ കുടുംബത്തെ വിട്ട് ശിവസേന പ്രവർത്തകർ പോകില്ലെന്ന വിശ്വാസം തകർന്നതിന്റെ ഷോക്കിലാണ് ഉദ്ധവ് താക്കറെ. പാർട്ടിക്കുള്ളിലെ അസ്വസ്ഥത കണ്ടില്ലെന്ന് നടിച്ചതാണ് ഉദ്ധവിന് പറ്റിയ ആദ്യ പാളിച്ച.
മറാത്തി വികാരവും ഹിന്ദുത്വവും സമന്വയിപ്പിച്ച് 1966ൽ ബാൽ താക്കറെ സ്ഥാപിച്ച ശിവസേന, 2019ൽ മണ്ണിന്റെ മക്കൾ വാദം കൈയൊഴിഞ്ഞ് മഹാ വികാസ് അഘാഡി സഖ്യത്തിനൊപ്പം മൃദുഹിന്ദുത്വത്തിലേക്ക് മാറിയതും വിനയായി. ബി.ജെ.പി ഹിന്ദുത്വവാദത്തോളം ശിവസേനയുടെ മൃദുഹിന്ദുത്വത്തിന് സ്വീകാര്യത നേടാനായില്ലെന്നതാണ് വസ്തുത. ബാൽ താക്കറെ മരിക്കുന്നതുവരെ മഹാരാഷ്‌ട്ര എൻ.ഡി.എയിൽ ശിവസേനയ്‌ക്കായിരുന്നു മേൽക്കൈ.
ബാൽതാക്കറെയുടെ മരണശേഷം സംഘടനാ മികവും രാഷ്‌ട്രീയ തന്ത്രജ്ഞതയുമുള്ള മരുമകൻ രാജ് താക്കറെയെ പുറത്താക്കിയാണ് ഉദ്ധവ് നേതൃസ്ഥാനത്തെത്തുന്നത്.
മോദി-ഷാ കൂട്ടുകെട്ട് മഹാരാഷ്‌ട്ര എൻ.ഡി.എയിൽ ബി.ജെ.പിയെ ഡ്രൈവിംഗ് സീറ്റിലേക്ക് കൊണ്ടുവരാൻ നീക്കം തുടങ്ങിയതാണ് ശിവസേന എൻ.ഡി.എ വിടാൻ കാരണമായത്.
മുഖ്യമന്ത്രിയായതോടെ കോൺഗ്രസിനെയും എൻ.സി.പിയെയും തൃപ്‌തിപ്പെടുത്താൻ ഉദ്ധവിന് മറാത്തി വികാരത്തിലും ഹിന്ദുത്വവാദത്തിലും വെള്ളം ചേർക്കേണ്ടി വന്നു. പല പദ്ധതികളും പ്രഖ്യാപിച്ചത് ശരദ് പവാറുമായി ചർച്ച ചെയ്തിട്ടാണെന്ന വിവരം പുറത്തുവന്നതോടെ പവാറിന്റെ പിൻസീറ്റ് ഡ്രൈവിംഗാണ് നടക്കുന്നതെന്ന വിമർശനവും ഉയർന്നു. ഇത് പാർട്ടി നേതാക്കളിലും പ്രവർത്തകരിലും അസ്വസ്ഥതകളുണ്ടാക്കി. 370-ാം വകുപ്പ് റദ്ദാക്കിയതിനെ എതിർത്തത്, 'കാശ്‌മീർ ഫയൽ' സിനിമയെ വിമർശിച്ചത്, സാമ്‌നയിലൂടെ ബി.ജെ.പിയെയും കേന്ദ്രത്തിലെ മോദി സർക്കാരിനെയും പതിവായി ആക്രമിച്ചത് തുടങ്ങിയവയെല്ലാം സേനയിൽ അതൃപ്‌തിയുണ്ടാക്കി.
ഉദ്ധവിന്റെ പരിചയക്കുറവും സംഘടനാ ദൗർബ്ബല്യങ്ങളും അറിയാവുന്ന മുതിർന്ന നേതാവും ശിവസേനാ വക്താവുമായ സഞ്ജയ് റാവുത്ത് എം.പിയാണ് കാര്യങ്ങൾ നിയന്ത്രിച്ചത്. ആരോഗ്യ പ്രശ്‌നങ്ങൾ കാരണം ഉദ്ധവ് ഔദ്യോഗിക വസതിയായ 'വർഷ'യിൽ ഒതുങ്ങിക്കൂടി. എം.എൽ.എമാരെപ്പോലും അടുപ്പിച്ചില്ലെന്നതും അകൽച്ചയ്ക്ക് ആക്കം കൂട്ടി.
ആഭ്യന്തര വകുപ്പ് എൻ.സി.പിയുടെ കൈയിലായതിനാൽ ഏക്‌നാഥ് ഷിൻഡെ അടക്കം വിമതർ സൂററ്റിലേക്ക് പോകുന്ന വിവരം അടക്കം നിർണ്ണായക ഇന്റലിജൻസ് വിവരങ്ങൾ ഉദ്ധവ് അറിഞ്ഞില്ല. ആഭ്യന്തര വകുപ്പിലെയും ധനകാര്യവകുപ്പിലെയും എൻ.സി.പിയുടെ ആധിപത്യവും ശിവസേനയ്‌ക്കുള്ളിൽ വൻ മുറുമറുപ്പുണ്ടാക്കി.
എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് വക കേസുകളും ഏക്‌നാഥ് ഷിൻഡെയ്‌ക്കും മറ്റും ഭീഷണിയായി. ജയിലിലുള്ള നവാബ് മാലിക്കിനും അനിൽ ദേശ്‌മുഖിനും സംഭവിച്ചത് തനിക്കും ബാധകമാണെന്നും ബി.ജെ.പി വരച്ച വഴിയിൽ പോയാൽ അധികാരത്തിൽ തുടരാമെന്നും അദ്ദേഹം മനസിലാക്കി. ഇതോടെ പലരും വിമത പക്ഷത്തേക്ക് ചാടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |