ഇംഫാൽ: മണിപ്പൂരിലെ നോനി ജില്ലയിലുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ഏഴു പേർക്ക് ദാരുണാന്ത്യം. 13 പേർക്ക് പരിക്കേറ്റു. ഇതിൽ ചിലരുടെ നില ഗുരുതരമാണ്.
23 പേരോളം മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
ബുധനാഴ്ച അർദ്ധരാത്രിയോടെ, മഖുവാം മേഖലയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന ടുപുൾ യാർഡ് റെയിൽവേ നിർമ്മാണ ക്യാമ്പിന് സമീപമാണ് മണ്ണിടിഞ്ഞത്. സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
മണ്ണിടിച്ചിലിനെ തുടർന്ന് തമെങ്‌ലോങ്, നോനി ജില്ലകളിലൂടെയുള്ള ഇജയ് നദിയുടെ ഒഴുക്ക് തടസ്സപ്പെട്ടു. അവശിഷ്ടങ്ങൾ കുന്നുകൂടി ഇപ്പോൾ ഒരു തടയണ രൂപപ്പെട്ടുവെന്നും ഇത് തകർന്നാൽ നോനി ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ പ്രളയത്തിനു സാദ്ധ്യതയുണ്ടെന്നും നോനി ഡെപ്യൂട്ടി കമ്മിഷണർ മുന്നറിയിപ്പ് നൽകി.
മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് അടിയന്തര യോഗം വിളിച്ചു. പിന്നാലെ രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ മുഖ്യമന്ത്രി നോനി ജില്ല സന്ദർശിച്ചു. രാജ്യസഭാ എം.പി ലെയ്‌ഷെംബ സനജയോബ, നുങ്ബ എം.എൽ.എ ഡിങാഗ്ലുങ് ഗാങ്‌മേയ് എന്നിവർ മുഖ്യമന്ത്രിക്കൊപ്പമുണ്ട്. കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |