ന്യൂഡൽഹി: അതിർത്തിയിലെ സുരക്ഷയും സ്ഥിരതയും നിലനിറുത്താനുള്ള നടപടികൾ തുടരാൻ 16-ാം വട്ട ഇന്ത്യ-ചൈന കമാൻഡർതല ചർച്ച ഈ മാസം 17ന് നടന്നേക്കും. സേനാപിൻമാറ്റമടക്കം ചർച്ച ചെയ്യാനായി കമാൻഡർമാർ വീണ്ടും കൂടിക്കാഴ്ച നടത്താൻ ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ തീരുമാനിച്ച സാഹചര്യത്തിലാണിത്.
മാർച്ച് 11ന് ചുഷൂർ മോൾഡോയിൽ നടന്ന 15-ാംതല ചർച്ചയ്ക്ക് ശേഷം കാര്യമായ നടപടികളൊന്നുമുണ്ടായിട്ടില്ല. അതേസമയം, അതിർത്തിയിൽ സമാധാനം നിലനിറുത്താൻ കഴിഞ്ഞത് നേട്ടമായി. ലേയിലെ 14-ാം കോർ മേധാവി ലെഫ്. ജനറൽ അനിന്ത്യ സെൻഗുപ്ത ഇന്ത്യൻ സംഘത്തെയും സൗത്ത് സിൻജിയാംഗ് മിലിട്ടറി ഡിസ്ട്രിക്ട് കമാൻഡർ മേജർ ജനറൽ യാംഗ് ലിൻ ചെെനീസ് സംഘത്തെയും നയിക്കും. കിഴക്കൻ ലഡാക്കിൽ യഥാർത്ഥ നിയന്ത്രണരേഖയ്ക്കരികിലുള്ള തർക്കപ്രദേശങ്ങളിൽ നിന്ന് പിൻമാറുന്ന വിഷയമായിരിക്കും പ്രധാനമായും ചർച്ച ചെയ്യുക.
നേരത്തെ നടന്ന കമാൻഡർതല ചർച്ചയ്‌ക്കു ശേഷം പാംഗോങ് തടാകം, ഗോഗ്ര മേഖലകളിൽ നിന്ന് ഇരുപക്ഷവും സൈന്യത്തെ പിൻവലിച്ചിരുന്നു. ഡെപസാംഗ്, ഹോട്ട്സ്പ്രിംഗ് മേഖലകളിൽ ഇപ്പോഴും സൈന്യം തുടരുന്നുണ്ട്. ഇക്കാര്യങ്ങൾ കമാൻഡർതല ചർച്ചയിൽ ഉടൻ പരിഹരിക്കാൻ ജി-20 വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിനിടെ നടത്തിയ കൂടിക്കാഴ്‌ചയിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യിയും ധാരണയിലെത്തിയിരുന്നു.
2020 മേയ് 5ന് പാംഗോങ് തടാകത്തിനരികിൽ ചൈനീസ് പട്ടാളം അതിക്രമിച്ചു കയറിയതോടെ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് അതിർത്തിതർക്കം രൂക്ഷമായത്. ജൂൺ 15 ന് വീണ്ടും ഗാൽവൻ താഴ്‌വരയിൽ സംഘർഷം ഉടലെടുത്തതോടെ തർക്കം കൂടുതൽ വഷളാവുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |