ന്യൂഡൽഹി : രാജ്യത്ത് 5ജി സേവനം ഒക്ടോബർ 12 മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. ആദ്യഘട്ടങ്ങളിൽ നഗരങ്ങളിൽ സേവനം ലഭ്യമാകും. അടുത്ത മൂന്നുവർഷത്തിനകം രാജ്യത്തെല്ലായിടത്തും 5ജി സേവനം എത്തിക്കാൻ കഴിയും. ടെലികോം കമ്പനികൾ ഇതിന്റെ സാങ്കേതിക നടപടികൾ പൂർത്തിയാക്കിയതായും എല്ലാവർക്കും താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാക്കാനാണ് ശ്രമമെന്നും മന്ത്രി വ്യക്തമാക്കി.
4ജിയെക്കാൾ പത്ത് മടങ്ങ് വേഗം വാഗ്ദാനം ചെയ്താണ് രാജ്യത്ത് 5ജി സേവനങ്ങൾ ആരംഭിക്കുന്നത്. ആഗസ്റ്റ് ഒന്നിനാണ് 5ജി സ്പെക്ട്രം ലേല നടപടികൾ പൂർത്തിയാക്കിയത്. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, അദാനി എന്റർപ്രൈസസ് തുടങ്ങിയ സ്ഥാപനങ്ങളാണ് ലേലത്തിൽ പങ്കെടുത്തത്.
72097.85 മെഗാഹെർട്സ് സ്‌പെക്ട്രം ആണ് ലേലത്തിൽ വെച്ചത്. 20 കൊല്ലത്തേക്കാണ് നൽകുക. 600 മെഗാഹെർട്സ്, 700 മെഗാഹെർട്സ്, 800 മെഗാഹെർട്സ്, 900 മെഗാഹെർട്സ്, 1800 മെഗാഹെർട്സ്, 2100 മെഗാഹെർട്സ്, 2300 മെഗാഹെർട്സ് തുടങ്ങിയ ലോ ഫ്രീക്വൻസികൾക്കും 3300 മെഗാഹെർട്സ് മിഡ്‌റേഞ്ച് ഫ്രീക്വൻസിക്കും 26 ഗിഗാഹെർട്സ് ഹൈ റേഞ്ച് ഫ്രീക്വൻസി ബാൻഡിനും വേണ്ടിയുള്ള ലേലമാണ് നടന്നത്. ആകെ 72 ഗിഗാ ഹെർട്‌സ് സെപ്ക്ട്രത്തിന്റെ 71 ശതമാനം കമ്പനികൾ വാങ്ങിയെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |