ലക്‌നൗ: ദാമ്പത്യപ്രശ്നങ്ങളെത്തുടർന്ന് അകന്ന് കഴിഞ്ഞ ഭാര്യയെ കൂടെ വരാൻ നിർബന്ധിച്ചിട്ടും വിസമ്മതിച്ചതിൽ രോഷാകുലനായ ഭർത്താവ് അവരുടെ മൂക്ക് കടിച്ചെടുത്തു. ഉത്തർപ്രദേശിലെ ലഖിംപൂർഖേരിയിലാണ് സംഭവം. രാതാസിയ സ്വദേശിയായ കർഷകൻ സഞ്ജയ് കുമാറാണ് (30) ഭാര്യ വന്ദനയെ (26) ക്രൂരമായി ആക്രമിച്ചത്.
ദാമ്പത്യപ്രശ്‌നത്താൽ വന്ദന കഴിഞ്ഞ ഒരു മാസമായി ധാക്കിയ ഗ്രാമത്തിലെ സ്വന്തം വീട്ടിലായിരുന്നു താമസം. നാളുകളേറെ കഴിഞ്ഞിട്ടും തിരികെ വരാത്തതിനാൽ ഭാര്യയെ കൂട്ടിക്കൊണ്ടുപോകാനായാണ് കഴിഞ്ഞ ദിവസം സഞ്ജയ് വന്ദനയുടെ വീട്ടിലെത്തിയത്. എന്നാൽ യുവതി ഭർത്താവിനൊപ്പം പോകാൻ തയ്യാറായില്ല. ഇതോടെ കുപിതനായ ഇയാൾ ഭാര്യയുടെ മൂക്ക് കടിച്ചെടുക്കുകയായിരുന്നു. പിന്നാലെ കടിച്ചെടുത്ത മൂക്കിന്റെ കഷണവുമായി ഇയാൾ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
ഗുരുതരമായി പരിക്കേറ്റ യുവതിയെ വീട്ടുകാർ ആദ്യം ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നു. പ്ലാസ്റ്റിക് സർജറി ആവശ്യമായതിനാൽ യുവതിയെ പിന്നീട് ലക്നൗവിലെ ആശുപത്രിയിലേക്ക് മാറ്റി.
രണ്ടുവർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. സഞ്ജയ‌്കുമാറിന്റെ രണ്ടാം ഭാര്യയാണ് വന്ദന. ആറുവർഷം മുമ്പാണ് ആദ്യ ഭാര്യ മരിച്ചത്. വിവാഹത്തിന് പിന്നാലെ സഞ്ജയുടെ മദ്യപാനത്തെച്ചൊല്ലി ഇരുവരും വഴക്കായി. മകളെ ബലംപ്രയോഗിച്ച് കൂട്ടിക്കൊണ്ടുപോകാനായിരുന്നു അയാളുടെ ശ്രമമെന്നും ഇത് ചെറുത്തപ്പോളാണ് ആക്രമിച്ചതെന്നും വന്ദനയുടെ അച്ഛൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |