ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന എ.എ.പി മന്ത്രി സത്യേന്ദർ ജെയിൻ തന്നെ ഭീഷണിപ്പെടുത്തി 10 കോടി രൂപ വാങ്ങിയെടുത്തതായി സാമ്പത്തിക തട്ടിപ്പു കേസിൽ ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖർ ആരോപിച്ചു. 2015 മുതൽ തനിക്ക് സത്യേന്ദർ ജെയിനിനെ പരിചയമുണ്ടെന്നും പാർട്ടിയുടെ ദക്ഷിണ മേഖലയിൽ പ്രധാന സ്ഥാനം നൽകാമെന്ന് വാഗ്ദാനം നൽകി പലപ്പോഴായി 50 കോടി രൂപ എ.എ.പി ക്ക് നൽകിയതായും ഡൽഹി ലെഫ്റ്റനന്റ് ഗവർർ വി.കെ. സക്സേനയ്ക്ക് എഴുതിയ കത്തിൽ പറയുന്നു. 2017 മുതൽ തിഹാർ ജയിലിൽ കഴിയുന്ന സുകേഷിന്റെ സുരക്ഷ ഉറപ്പാക്കാനെന്ന പേരിലാണ് 10 കോടി തട്ടിയെടുത്തതെന്ന് സുകേഷ് കത്തിൽ വ്യക്തമാക്കുന്നു.
2017 ൽ അണ്ണാ ഡിഎംകെയുടെ രണ്ടില ചിഹ്നം അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായാണ് സുകേഷ് തിഹാർ ജയിലിലെത്തിയത്. ആ സമയത്ത് ജയിൽ വകുപ്പ് മന്ത്രിയായിരുന്ന ജയിൻ പല വട്ടം ജയിലിലെത്തി തന്നെ കണ്ടതായും സുകേഷ് പറയുന്നു. അഴിമതിക്കേസ് അന്വേഷിക്കുന്ന സംഘത്തോട് എ.എ.പി ക്ക് പണം നൽകിയ കാര്യം വെളിപ്പെടുത്തിയിരുന്നോയെന്ന് ജയിൻ ചോദിച്ചതായും സുകേഷിന്റെ പരാതിയിലുണ്ട്.
2019 ൽ മന്ത്രി ജെയിനും അദ്ദേഹത്തിന്റെ സെക്രട്ടറിയായ സുശീലും വീണ്ടും ജയിലിലെത്തി അവിടെ സുരക്ഷിതനായി കഴിയണമെങ്കിൽ മാസം തോറും രണ്ട് കോടി രൂപ വീതം നൽകണമെന്ന് ആവശ്യപ്പെട്ടു. ജയിൽ ഡി.ജിയായ തന്റെ വിശ്വസ്തൻ സന്ദീപ് ഗോയലിന് പണം നൽകണമെന്നും ജയിൻ ആവശ്യപ്പെട്ടു. മന്ത്രി സത്യേന്ദർ ജെയിനിന്റെ സഹായിയായ ചതുർവേദിക്ക് കൊൽക്കത്തയിലെ ഒരു കേന്ദ്രം വഴി ജയിനിന് നൽകാൻ 10 കോടി രൂപയും ജയിൽ ഡി.ജി സന്ദീപ് ഗോയലിന് നൽകാൻ 12.50 കോടി രൂപയും കൈമാറിയതായും പാരാതിയിലുണ്ട്.
അടുത്ത കാലത്ത് ഇ.ഡി നടത്തിയ അന്വേഷണത്തിനിടെ സത്യേന്ദർ ജയിനും സന്ദീപ് ഗോയലിനും താനുമായുള്ള ബന്ധത്തെക്കുറിച്ചും ജയിൽ വകുപ്പിൽ സന്ദീപ് ഗോയൽ നടത്തുന്ന ക്രമക്കേടുകളെ കുറിച്ചും ഇ.ഡിയോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജി അടുത്ത മാസം പരിഗണിക്കുമെന്നും കത്തിൽ പറയുന്നു. മന്ത്രിക്കും ഡി.ജിക്കും കോടികൾ നൽകിയ കാര്യം ഇ.ഡി സംഘത്തോട് വെളിപ്പെടുത്തി ഒരു മാസം കഴിഞ്ഞിട്ടും ഇതുവരെ നടപടികളുണ്ടായിട്ടില്ല. ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിപ്പിക്കാൻ ജയിൽ ഡി.ജി വഴി തന്റെ മേൽ സമ്മർദ്ദം ചെലുത്തുകയാണ്. ഈ ആരോപണങ്ങളെ കുറിച്ച് 164 പ്രകാരം മൊഴി നൽകാൻ തയ്യാറാണെന്നും ഇവർക്കെതിരെ കേസ് എടുക്കണമെന്നും ലെഫ്റ്റനന്റ് ഗവർണ്ണർക്ക് നൽകിയ കത്തിൽ വ്യക്തമാക്കുന്നു. എന്നാൽ, ഗുജറാത്തിലെ മോർബി തൂക്കുപാല ദുരന്തത്തിൽ നിന്നും ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കമാണിതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |