SignIn
Kerala Kaumudi Online
Thursday, 19 September 2024 4.28 AM IST

ഡൽഹിയിൽ ബി.ജെ.പിക്കും മേയർ സ്ഥാനാർത്ഥി: അട്ടിമറി നീക്കമെന്ന് എ.എ.പി

Increase Font Size Decrease Font Size Print Page
aap

ന്യൂഡൽഹി: ഡൽഹിയിലെ മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്ക് ബി.ജെ.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ അട്ടിമറി നീക്കം ആരോപിച്ച് ആം ആദ്മി പാർട്ടി രംഗത്ത്. മേയർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ കൂറുമാറ്റ നിയമം ബാധകമല്ല. ഇതു തന്നെയാണ് തിരഞ്ഞെടുപ്പിന് ഏറെ രാഷ്ട്രീയ പ്രാധാന്യം കൈവരാനും കാരണം. എ.എ.പി അംഗങ്ങളെ കൂറുമാറ്റാൻ ബി.ജെ.പി ശ്രമിക്കുകയാണെന്നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ആരോപണം.

ജനുവരി ആറിന് നടക്കുന്ന തിരഞ്ഞെടുപ്പിൽ മേയർ സ്ഥാനം വനിതയ്‌ക്കാണ്. ഷാലിമാർ ബാഗിൽ നിന്നുള്ള കൗൺസിലർ രേഖ ഗുപ്‌തയാണ് ബി.ജെ.പിയുടെ മേയർ സ്ഥാനാർത്ഥി. ഡെപ്യൂട്ടി മേയറായി രാം നഗറിൽ നിന്നുള്ള കമൽ ബാഗ്രി മത്സരിക്കും. ആറ് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുക്കും.

ഷെല്ലി ഒബ്‌റോയിയെ മേയർ, ആലെ മുഹമ്മദ് ഇഖ്ബാലിനെ ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥികളായി ആപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മേയർ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിറുത്തില്ലെന്നും നല്ല പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നായിരുന്നു ബി.ജെ.പിയുടെ ആദ്യ നിലപാട്.

15 വർഷം ബി.ജെ.പി ഭരിച്ചിരുന്ന ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഇത്തവണ ആപ്പ് പിടിച്ചെടുക്കുകയായിരുന്നു.

ഡൽഹി കോർപ്പറേഷൻ എ.എ.പി ഭരിക്കുമെന്നാണ് ഡൽഹി പ്രദേശ് ബി.ജെ.പി പ്രസിഡന്റ് ആദേശ് ഗുപ്തയുടെ നിലപാട്. എന്നാൽ ഇതിനു വിരുദ്ധമായ നിലപാടാണ് ബി.ജെ.പി ഡൽഹി ഘടകം സ്വീകരിച്ചത്.

ബി.ജെ.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ ചാണ്ഡിഗഡ് ആവർത്തിക്കുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. ചാണ്ഡിഗഡിൽ 35 സീറ്റുകളിൽ 14 സീറ്റ് എ.എ.പിയും 12 സീറ്റ് ബി.ജെ.പിയും നേടിയിട്ടും മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിൽ ബി.ജെ.പി വിജയിച്ചിരുന്നു. എ.എ.പി അംഗങ്ങൾ കൂറ് മാറി ബി.ജെ.പിക്ക് വോട്ട് ചെയ്യുകയായിരുന്നു. എട്ട് സീറ്റുകൾ നേടിയ കോൺഗ്രസിന്റെ ഒരു അംഗം ബി.ജെ.പിയിൽ ചേർന്നു. ഏഴ് കോൺഗ്രസ് അംഗങ്ങളും അകാലിദൾ അംഗവും വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നതോടെയാണ് ബി.ജെ.പി വിജയിച്ചത്.

ചാണ്ഡിഗഡിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാവ് അമിത് മാളവ്യ ഡൽഹി മേയർ തിരഞ്ഞെടുപ്പിലെ സാദ്ധ്യതകളെ കുറിച്ച് ട്വീറ്റ് ചെയ്തത് ആം ആദ്മി പാർട്ടിയുടെ രൂക്ഷമായ വിമർശനത്തിന് വഴിവച്ചിരുന്നു.

 ഓരോവർഷവും പുതിയ മേയർ

ഓരോവർഷവും മേയർ സ്ഥാനത്തേക്ക് പുതിയ തിരഞ്ഞെടുപ്പ് നടക്കുന്ന രീതിയാണ് ഡൽഹി കോർപ്പറേഷനിലുള്ളത്. എല്ലാ വർഷവും ആദ്യം നടക്കുന്ന യോഗത്തിൽ മേയർ തിരഞ്ഞെടുപ്പ് നടക്കും. അടുത്ത വർഷം ജനറൽ വിഭാഗത്തിനും അതിനടുത്ത വർഷം സംവരണ വിഭാഗത്തിനും മേയർ പദവി നൽകും. അവസാനത്തെ രണ്ട് വർഷം ജനറൽ വിഭാഗത്തിനും ലഭിക്കും.

ഡൽഹി കോർപ്പറേഷൻ
 മേയർ തിരഞ്ഞെടുപ്പിൽ കോർപറേഷൻ മേഖലകളിലെ 14 എം.എൽ.എമാരും ഏഴ് ലോക്‌സഭാ എം.പിമാരും മൂന്ന് രാജ്യസഭാ എം.പിമാരും നോമിനേറ്റഡ് അംഗങ്ങളായി വോട്ടിടും.

 14 നോമിനേറ്റഡ് എം.എൽ.എമാരിൽ ഭൂരിപക്ഷം ആംആദ്മി പാർട്ടിയിൽ നിന്നുള്ളവർ

 ഏഴ് ലോക്‌സഭാ എം.പിമാർ ബി.ജെ.പിക്കാരും രാജ്യസഭാ എംപിമാർ ആംആദ്‌മി പാർട്ടിക്കാരും

 മേയറുടെ കാലാവധ ഒരു വർഷം

 അഞ്ച് വർഷം അഞ്ച് മേയർമാർ

 ആദ്യ വർഷം സ്ത്രീകൾക്ക് സംവരണം

 ആകെ സീറ്റ്- 250

 ആംആദ്‌മി നേടിയത്- 134

 ബി.ജെ.പി- 104

 കോൺഗ്രസ്- 9

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, AAP
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.