മുംബയ്: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്രിലായിരുന്ന മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രിയും എൻ.സി.പി നേതാവുമായ അനിൽ ദേശ്‌മുഖ് ഒരു വർഷത്തെ ജയിൽ വാസത്തിനു ശേഷം ഇന്നലെ മോചിതനായി. മുംബയ് ആർതർ റോഡ് ജയിലിൽ നിന്ന് പുറത്തിറങ്ങിയ ദേശ്‌മുഖിന് വൻ സ്വീകരണമാണ് പാർട്ടി നേതാക്കളും അനുയായികളും ഒരുക്കിയത്.
ദേശ്‌മുഖിനെ നേതാക്കൾ സിദ്ധി വിനായക ക്ഷേത്രത്തിലേക്ക് ആനയിച്ചു. പാർട്ടി എം.പിയും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലെയ്ക്കൊപ്പം തുറന്ന ജീപ്പിലാണ് ദേശ്‌മുഖ് സഞ്ചരിച്ചത്. ഒരു കുറ്റവും ചെയ്യാത്ത തന്നെ ഈ കേസിൽ അറസ്റ്രിലായ സച്ചിൻ വാസെയുടെ നിർദ്ദേശപ്രകാരമാണ് ജയിലിലടച്ചതെന്ന് അദ്ദേഹം പ്രതികരിച്ചു. ഒടുവിൽ തനിക്ക് നീതി ലഭിച്ചു. ഭരണഘടനയിൽ തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബറിൽ ജാമ്യം ലഭിച്ചെങ്കിലും സി.ബി.ഐ സമർപ്പിച്ച അഴിമതിക്കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു. കള്ളപ്പണ ഇടപാട് ആരോപിച്ച് ഇ.ഡി 2021 നവംബറിലാണ് ദേശ്‌മുഖിനെ അറസ്റ്റ് ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |