ഓപ്പൺ എ.ഐ തന്നെ കബളിപ്പിച്ചു: മസ്‌ക്

Sunday 03 May 2026 7:26 AM IST

വാഷിംഗ്ടൺ: എ.ഐ കമ്പനിയായ ഓപ്പൺ എ.ഐ തന്നെ കബളിപ്പിച്ചെന്ന് ശതകോടീശ്വരൻ ഇലോൺ മസ്ക്. കമ്പനിയുടെ തുടക്കത്തിൽ 38 മില്യൺ ഡോളർ താൻ നൽകിയത് മനുഷ്യരാശിയുടെ നന്മയ്ക്കായി സാങ്കേതികവിദ്യ വികസിപ്പിക്കാനാണെന്നും, എന്നാൽ കമ്പനി ഇന്ന് ലാഭമുണ്ടാക്കാനാണ് പ്രവർത്തിക്കുന്നതെന്നും ആരോപിച്ചു. ഓപ്പൺ എ.ഐയ്ക്കെതിരെ മസ്ക് നൽകിയ കേസിന്റെ വാദത്തിനിടെയാണ് പരാമർശം. ഓപ്പൺ എ.ഐ അതിന്റെ ലാഭേച്ഛയില്ലാത്ത ലക്ഷ്യങ്ങളിൽ നിന്ന് മാറി മൈക്രോസോഫ്റ്റുമായി ചേർന്ന് ലാഭം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നെന്ന് ആരോപിച്ചാണ് മസ്ക് കേസ് നൽകിയത്. ഏപ്രിൽ 27നാണ് കേസിന്റെ വാദം തുടങ്ങിയത്. സ്ഥാപനം ഒരു ഓപ്പൺ സോഴ്‌സ് പ്രോജക്റ്റ് ആയിരിക്കുമെന്ന് മേധാവി സാം ആൾട്ട്മാൻ ഉറപ്പ് നൽകിയിരുന്നെന്നും എന്നാൽ ഇന്ന് മൈക്രോസോഫ്റ്റിന്റെ അനുബന്ധ സ്ഥാപനം പോലെയായെന്നും മസ്ക് അവകാശപ്പെട്ടു. ഓപ്പൺ എ.ഐയെ 2015ൽ മസ്‌കും ആൾട്ട്മാനും ചേർന്നാണ് സ്ഥാപിച്ചത്.