ബാബ‌ർ...ബാബർ...ഹൈദരാബാദിൽ മുഴങ്ങിക്കേട്ട് പാക് ക്യാപ്‌ടന്റെ പേര്; വൈറലായി താരത്തിന്റെ പ്രതികരണം, വീഡിയോ

Saturday 07 October 2023 1:04 PM IST

ഹൈദരാബാദ്: ഏകദിന ലോകകപ്പിലെ വിജയത്തുടക്കത്തോടൊപ്പം പാക് ക്യാപ്‌ടൻ ബാബർ അസമിന് ഇരട്ടിമധുരമായി ഇന്ത്യൻ ആരാധകരുടെ സ്‌നേഹവും. ഇന്നലെ ഹൈദരാബാദിൽ നടന്ന മത്സരത്തിൽ പാകിസ്ഥാൻ 81 റൺസിന് നെതർലൻഡ്സിനെ കീഴടക്കിയിരുന്നു. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്‌ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെ ആരാധകർ ബാബർ അസമിന്റെ പേര് ഏറ്റുചൊല്ലുന്നതിന്റെ വീഡിയോ വൈറലാവുകയാണ്.

ആരാധകർ തുടർച്ചയായി പേര് വിളിക്കുന്നതിനിടെ ബാബർ തന്റെ ചെവിയിൽ കൈവച്ച് കാതോർക്കുന്നതും ഇനിയും ഉച്ചത്തിൽ വിളിക്കാൻ ആരാധകരെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ കാണാം. മാച്ചിന് പിന്നാലെ ഹൈദരാബാദ് സ്റ്റേഡിയത്തിൽ നിന്ന് പാക് ടീമിന് ലഭിക്കുന്ന പിന്തുണയിൽ ബാബർ അസം നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. 'ഹൈദരാബാദ് തങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ വളരെ സന്തോഷമുണ്ട്. ഇവിടെനിന്ന് ലഭിക്കുന്ന സ്വീകരണത്തിൽ വളരെ തൃപ്‌തരാണ്'-ബാബർ പറഞ്ഞു.

ഇന്നലെ നടന്ന തങ്ങളുടെ ഓപ്പണിംഗ് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 49 ഓവറിൽ 286 റൺസിന് ഓൾഔട്ടായി. മറുപടിക്കിറങ്ങിയ നെതർലൻഡ്‌സ് പൊരുതി നോക്കിയെങ്കിലും 41 ഓവറിൽ 205 റൺസിന് ഓൾഔട്ടായി. 52 പന്തിൽ 68 റൺസ് നേടിയ പാകിസ്ഥാന്റെ സൗദ് ഷക്കീലാണ് മാൻ ഓഫ് ദ മാച്ച്. സൗദ് നാല് വിക്കറ്റ് വീഴ്ത്തുകയും 67 റൺസ് നേടുകയും ചെയ്തു.

ടോസ് നേടിയ നെത‌ർലൻഡ്സ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സ്പിന്നർ ആര്യൻ ദത്താണ് നെതർലൻഡ്സിന്റെ ബൗളിംഗ് ഓപ്പൺ ചെയ്തത്. ഫഖർ സമാൻ (12),ഇമാം (15), ബാബർ അസം (5), ഇഫ്തിഖർ അഹമ്മദ് (9) തുടങ്ങിയ മുൻനിര ബാറ്റർമാർ ഡച്ച് ബൗളിംഗിന് മുന്നിൽ പതറിപ്പോയപ്പോൾ മുഹമ്മദ് റിസ്‌വാനും (68), സൗദ് ഷക്കീലുമാണ് (68) പാകിസ്ഥാന്റെ രക്ഷകരായത്. ഇരുവരും നാലാം വിക്കറ്റിലുണ്ടാക്കിയ 120 റൺസിന്റെ കൂട്ടുകെട്ടാണ് പാക് ഇന്നിംഗ്സിന്റെ നട്ടെല്ലായത്. ഷദാബ് (32), നവാസ് (39) എന്നിവരും തിളങ്ങി. ഒരു ഘട്ടത്തിൽ അടിച്ചുകയറിയ നെതർലൻഡസ് പിന്നീട് പാക് ബൗളിംഗിന് മുന്നിൽ പതറുകയായിരുന്നു. പാകിസ്ഥാനായി ഹാരീസ് റൗഫ് മൂന്നും ഹസൻ അലി രണ്ടും വിക്കറ്റുകൾ വീഴ്ത്തി.