അയ്യർ,അരങ്ങേറ്റം,അർദ്ധസെഞ്ച്വറി ; ആഹാ... അന്തസ് !
ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിവസം ഇന്ത്യ 258/4
അരങ്ങേറ്റടെസ്റ്റിൽ അർദ്ധസെഞ്ച്വറിയുമായി ശ്രേയസ് അയ്യർ (75*)
ശുഭ്മാൻ ഗില്ലിനും (52) രവീന്ദ്ര ജഡേജയ്ക്കും (50*) അർദ്ധസെഞ്ച്വറി
കാൺപുർ : ന്യൂസിലാൻഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ മികച്ച തുടക്കവുമായി ഇന്ത്യ. കാൺപുരിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം കളിനിറുത്തുമ്പോൾ നാലുവിക്കറ്റ് നഷ്ടത്തിൽ 258 റൺസ് എടുത്തിട്ടുണ്ട്. അർദ്ധസെഞ്ച്വറികൾ നേടിയ അരങ്ങേറ്റക്കാരൻ ശ്രേയസ് അയ്യർ (75 നോട്ടൗട്ട്),ശുഭ്മാൻ ഗിൽ(52), രവീന്ദ്ര ജഡേജ (50 നോട്ടൗട്ട്) എന്നിവരുടെ മികവിലാണ് ഇന്ത്യ 258ലെത്തിയത്. ഗില്ലിനെക്കൂടാതെ ഓപ്പണർ മായാങ്ക് അഗർവാൾ(13), ഫസ്റ്റ് ഡൗൺ ചേതേശ്വർ പുജാര (26), നായകൻ അജിങ്ക്യ രഹാനെ (35) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
ഗില്ലിനൊപ്പം ഓപ്പണിംഗിനിറങ്ങിയ മായാങ്കിനെ എട്ടാം ഓവറിലാണ് ഇന്ത്യയ്ക്ക് നഷ്‌മായത്.
ജാമീസണിന്റെ ഒൗട്ട് സ്വിംഗറിന് ബാറ്റുവച്ച മായാങ്കിനെ കീപ്പർ ബ്ളൻഡേലാണ് പിടികൂടിയത്. തുടർന്ന് ക്രീസിലെത്തിയ ചേതേശ്വർ പുജാര ഗില്ലിന് മികച്ച പിന്തുണ നൽകിയതോടെ ഇന്ത്യ മുന്നേറി.ഗിൽ നേരിട്ട 81-ാമത്തെ പന്തിൽ അർദ്ധസെഞ്ച്വറി തികച്ചതിന് പിന്നാലെയാണ് 82/1 എന്ന സ്കോറിൽ ഇന്ത്യ ലഞ്ചിന് പിരിഞ്ഞത്.
ലഞ്ചിന് ശേഷമുള്ള ആദ്യ ഓവറിൽത്തന്നെ ഗില്ലിനെ നഷ്ടമായി. അഞ്ചു ഫോറും ഒരു സിക്സും പായിച്ച ഗില്ലിനെ ജാമീസൺ തകർപ്പനൊരു ഇൻസ്വിംഗറിലൂടെ ക്ളീൻ ബൗൾഡാക്കുകയായിരുന്നു. 61 റൺസാണ് ഗില്ലും പുജാരയും ചേർന്ന് കൂട്ടിച്ചേർത്തത്. തുടർന്ന് ക്രീസിലെത്തിയ നായകൻ രഹാനെയ്ക്കൊപ്പം പുജാര ടീമിനെ 100 കടത്തി.88 പന്തുകൾ നേരിട്ട പുജാര 38-ാം ഓവറിൽ ടീം സ്കോർ 106ൽ നിൽക്കേ സൗത്തീയുടെ പന്തിൽ ബ്ളൻഡേലിന് ക്യാച്ച് നൽകി മടങ്ങി.ഇതോടെയാണ് അയ്യർ അരങ്ങേറ്റത്തിന് ഇറങ്ങിയത്.
നായകന്റെ പ്രോത്സാഹനത്തോടെ അയ്യർ ആദ്യ ടെസ്റ്റിൽ സ്കോറിംഗ് തുടങ്ങി. അയ്യർക്കൊപ്പം 39 റൺസ് കൂട്ടിച്ചേർത്ത രഹാനെ ചായയ്ക്ക് മുന്നേ കൂടാരം കയറി. ടീം സ്കോർ 145ൽ നിൽക്കവേ ജാമീസണാണ് സുന്ദരമായൊരു പന്തിലൂടെ ഇന്ത്യൻ നായകന്റെ കുറ്റിതെറുപ്പിച്ചത്. തുടർന്ന് ജഡേജ കളത്തിലിറങ്ങി.154/4 എന്ന സ്കോറിലാണ് ലഞ്ചിന് പിരിഞ്ഞത്.
ലഞ്ചിന് ശേഷമുള്ള സെഷൻ മുഴുവൻ അയ്യരും ജഡേജയും ചേർന്ന് ഭരിക്കുകയായിരുന്നു.നേരിട്ട 94-ാമത്തെ പന്തിലാണ് അയ്യർ അർദ്ധസെഞ്ച്വറിയിലെത്തിയത്. തൊട്ടുപിന്നാലെ ഇന്ത്യ 200ലെത്തി.കളിതീരും മുന്നേ ജഡേജയും അർദ്ധസെഞ്ച്വറി തികച്ചു. 136 പന്തുകൾ നേരിട്ട അയ്യർ ഏഴുഫോറും രണ്ട് സിക്സും പായിച്ചപ്പോൾ 100 പന്തുകൾ നേരിട്ട ജഡേജ ആറു ഫോറുകൾ പറത്തി.113 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്.
സ്പിന്നർമാരെ തുണയ്ക്കുമെന്ന് വിലയിരുത്തപ്പെട്ട കാൺപുരിലെ പിച്ചിൽ ആദ്യ ദിനം വീണ നാലുവിക്കറ്റുകളും സ്വന്തമാക്കിയത് പേസർമാരാണ്. കൈൽ ജാമീസൺ മൂന്ന് വിക്കറ്റ് നേടിയപ്പോൾ ടിം സൗത്തീക്ക് ഒരു വിക്കറ്റ് ലഭിച്ചു. അജാസ് പട്ടേൽ,സോമർവെൽ,രചിൻ രവീന്ദ്ര എന്നിങ്ങനെ മൂന്ന് സ്പിന്നർമാരുമായാണ് കിവീസ് ഇറങ്ങിയത്. ഇന്നുമുതൽ പിച്ചിനെ തുണച്ചുതുടങ്ങിയേക്കും.
സ്കോർ ബോർഡ്
ടോസ് ഇന്ത്യ
ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് : മായാങ്ക് അഗർവാൾ സി ബ്ളൻഡേൽ ബി ജാമീസൺ 13, ഗിൽ ബി ജാമീസൺ 52,പുജാര സി ബ്ളൻഡേൽ ബി സൗത്തീ 26,രഹാനെ ബി ജാമീസൺ 35,ശ്രേയസ് അയ്യർ നോട്ടൗട്ട് 75,രവീന്ദ്ര ജഡേജ 50 നോട്ടൗട്ട്, എക്സ്ട്രാസ് 7,ആകെ 84 ഓവറിൽ 258/4
വിക്കറ്റ് വീഴ്ച :1-21 (മായാങ്ക്),2-82(ഗിൽ),3-106( പുജാര),4-145(രഹാനെ).
ബൗളിംഗ് : സൗത്തീ 16.4-3-43-1, ജാമീസൺ 15.2-6-47-3,അജാസ് പട്ടേൽ 21-6-78-0,സോമർവിൽ 24-2-60-0,രചിൻ രവീന്ദ്ര 7-1-28-0
ടെസ്റ്റ് കരിയറിലെ 17-ാം അർദ്ധസെഞ്ച്വറിയാണ് ജഡേജ നേടിയത്.
ശുഭ്മാൻ ഗില്ലിന്റെ നാലാം അർദ്ധ സെഞ്ച്വറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |