SignIn
Kerala Kaumudi Online
Friday, 20 September 2024 12.47 AM IST

വെൽക്കം,2022 ഖത്തറിൽ കാണാം

Increase Font Size Decrease Font Size Print Page
2022
2022

രണ്ട് വർഷത്തോളമായി ചങ്ങല വിരിച്ചിരിക്കുന്ന കൊവിഡിന്റെ പിടിയിൽ നിന്ന് പതിയെ കായികലോകം പുറത്തക്ക് ക‌ടക്കുന്നതിനിടെയാണ് പുതുവർഷത്തിൽ ഒമിക്രോൺ വകഭേദമെത്തുന്നത്. അന്താരാഷ്ട്ര കായികരംഗത്ത് നിരവധി ഇവന്റുകളാണ് 2022ൽ നിശ്ചയിച്ചിരിക്കുന്നത്. ഇതിലേറ്റവും പ്രധാനം ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബാൾ തന്നെയാണ്. ഏഷ്യൻ ഗെയിംസ്,കോമൺ വെൽത്ത് ഗെയിംസ്, ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് തുടങ്ങിയവയ്ക്കും ഈ വർഷം വേദിയൊരുങ്ങും.

2022ലെ ആദ്യ ആഗോളകായികമമാങ്കം ചൈനയിലെ വിന്റർ ഒളിമ്പിക്സാണ്. ഫെബ്രുവരി നാലിനാണ് ബെയ്ജിംഗിൽ വിന്റർ ഒളിമ്പിക്സിന് കൊടിയേറേണ്ടത്. എന്നാൽ ചൈനയുമായുള്ള രാഷ്ട്രീയ അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തിൽ അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾ ബഹിഷ്കരണം പ്രഖ്യാപിച്ചത് വിവാദമുയർത്തിയിട്ടുണ്ട്. ലിത്വാനിയായാണ് ആദ്യം ബഹിഷ്കരണം പ്രഖ്യാപിച്ചത്. തുടർന്ന് അമേരിക്ക,ന്യൂസിലാൻഡ്,ആസ്ട്രേലിയ,ബ്രിട്ടൻ,കാനഡ,കൊസോവോ,ജപ്പാൻ,എസ്തോണിയ,ആസ്ട്രിയ,ബെൽജിയം എന്നീ രാജ്യങ്ങളും ബഹിഷ്കരണ തീരുമാനം അറിയിച്ചു കഴിഞ്ഞു.

ഏഷ്യയിലേക്ക് വീണ്ടും വിരുന്നിനെത്തുന്ന ലോകകപ്പ് ഫുട്ബാളിനായുള്ള തയ്യാറെടുപ്പുകളെല്ലാം പൂർത്തിയാക്കി കാത്തിരിക്കുകയാണ് ഖത്തർ. സാധാരണഗതിയിൽ ജൂൺ-ജൂലായ് മാസങ്ങളിൽ നടക്കാറുള്ള ലോകകപ്പ് ഖത്തറിലെ ചൂട് കാരണം നവംബർ 21 നാണ് തുടങ്ങുക. ഫൈനൽ ഡിസംബർ 18നാണ് നിശ്ചയിച്ചിരിക്കുന്നത്.

ഖത്തറിലെ അഞ്ചു നഗരങ്ങളിലായി എട്ട് വേദികളാണ് ലോകകപ്പിന് സജ്ജമാക്കിയിരിക്കുന്നത്. ഇതിൽ എല്ലാ സ്റ്റേഡിയങ്ങളുടെയും നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞു.ഖലീഫ ഇന്റർനാഷണൽ , ലുസൈൽ,അൽഖോർ, അൽതുമാമാ,974സ്റ്റേഡിയം ,എഡ്യൂക്കേഷൻ സിറ്റി,അഹമ്മദ്ബിൻ അലി,അൽ ജനൗബ് എന്നിവയാണ് മത്സരവേദികൾ.ഇതിൽ അവസാനം പൂർത്തിയായ 974 സ്റ്റേഡിയം പൂർണമായി നിർമ്മിച്ചിരിക്കുന്നത് ഷിപ്പിംഗ് കണ്ടെയ്നറുകൾ ഉപയോഗിച്ചാണ്. ലോകകപ്പിന് ശേഷം പൊളിച്ചുമാറ്റി അവിസകസിത രാജ്യങ്ങൾക്ക് സംഭാവനയായി നൽകാൻ പറ്റുന്ന രീതിയിലാണ്

ഖത്തർ സ്റ്റേഡിയങ്ങൾ നിർമ്മിച്ചിരിക്കുന്നത്.

ലോകകപ്പിന്റെ യോഗ്യതാറൗണ്ട് മത്സരങ്ങൾ അന്തിമഘട്ടത്തിലാണ്.യൂറോപ്പിൽ ഇനി പ്ളേ ഓഫ് മത്സരങ്ങളാണ് അവശേഷിക്കുന്നത്. നിലവിലെ ലോകകപ്പ് ജേതാക്കളായ ഫ്രാൻസും സ്പെയ്നും ക്രൊയേഷ്യയുമൊക്കെ ഖത്തറിലേക്ക് ടിക്കറ്റെടുത്തു കഴിഞ്ഞു. നിലവിലെ യൂറോകപ്പ് ചാമ്പ്യന്മാരായ ഇറ്റലിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും പ്ളേ ഓഫിൽ കളിക്കേണ്ടവരാണ്. ഇവരിൽ ഒരു ടീമിന് മാത്രമേ ലോകകപ്പിലേക്ക് പ്രവേശനം ലഭിക്കൂ എന്നതാണ് ആരാധകരുടെ സങ്കടം.ലാറ്റിനമേരിക്കയിൽ നിന്ന് വമ്പന്മാരായ അർജന്റീനയും ബ്രസീലും ലോകകപ്പ് യോഗ്യത നേടിക്കഴിഞ്ഞു. ലയണൽ മെസിയുടെ അവസാനത്തെ ലോകകപ്പിനാകും ഖത്തർ സാക്ഷ്യം വഹിക്കുക.

ഖത്തറിൽ ലോകകപ്പ് നടക്കുന്നത് ഇന്ത്യക്കാർക്കും ആവേശം പകരുന്നു. നിരവധി പ്രവാസി ഇന്ത്യക്കാരാണ് ഖത്തറിലുള്ളത്. ഒരു ലോകകപ്പ് അടുത്തുകാണാമെന്ന ഉത്സാഹത്തിലാണ് ഇവർ. വിസിറ്റ് വിസയിലെങ്കിലും ഖത്തറിലെത്തി ലോകകപ്പിന്റെ ആവേശം തൊട്ടറിയാനുള്ള മോഹവുമായി മലയാളക്കരയിലും ഫുട്ബാൾ പ്രേമികളുണ്ട്.

പോയവർഷം ടോക്യോ ഒളിമ്പിക്സിൽ മെഡൽ വേട്ട നടത്തിയ ഇന്ത്യയ്ക്ക് ‌ വർഷം കരുത്ത് തെളിയിക്കാനുള്ളത് കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലുമാണ്. ബർമ്മിംഗ്ഹാമിൽ ജൂലായ് 28 മുതൽ ആഗസ്റ്റ് എട്ടുവരെയാണ് കോമൺവെൽത്ത് ഗെയിംസ് നടക്കുന്നത്. 2018ൽ ഗോൾഡ്കോസ്റ്റിൽ നടന്ന ഗെയിംസിൽ 26 സ്വർണം ഉൾപ്പടെ 66 മെഡലുകൾ നേടി ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. ഇത്തവണ ഇതിലും മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു.

സെപ്തംബർ 10 മുതൽ 25 വരെ ചൈനയിലെ ഹ്വാംഗ്ചൗവിലാണ് ഏഷ്യൻ ഗെയിംസ് നിശ്ചയിച്ചിരിക്കുന്നത്. 2018ലെ ഏഷ്യൻ ഗെയിംസിന് വേദിയായത് ഇന്തോനേഷ്യയിലെ ജക്കാർത്തയാണ്. അവിടെ ഇന്ത്യ 16 സ്വർണമുൾപ്പടെ 70 മെഡലുകൾ നേടി ഇന്ത്യ എട്ടാം സ്ഥാനത്തായിരുന്നു.2010ന് ശേഷം ആദ്യമാണ് ചൈന ഏഷ്യൻ ഗെയിംസ് വേദിയാവുന്നത്.

ക്രിക്കറ്റിൽ ഈ വർഷവും ട്വന്റി-20 ലോകകപ്പ് അരങ്ങേറും. ഒക്ടോബർ 16 മുതൽ നവംബർ 13വരെ ആസ്ട്രേലിയയിലാണ് ടൂർണമെന്റ് നിശ്ചിച്ചിരിക്കുന്നത്.2020ലെ ടൂർണമെന്റാണ് ആസ്ട്രേലിയയ്ക്ക് അനുവദിച്ചിരുന്നത്.എന്നാൽ അതിന് കൊവിഡ് തടയിട്ടു. തുടർന്ന് അത് 2022ലേക്ക് മാറ്റി 2021ൽ ഇന്ത്യയ്ക്ക് വേദി അനുവദിച്ച ട്വന്റി-20 ലോകകപ്പ് യു.എ.ഇയിൽ നടത്തി. ലോക ചാമ്പ്യന്മാരായാണ് ആസ്ട്രേലിയ സ്വന്തം മണ്ണിൽ ലോകകപ്പിനിറങ്ങുക. കൊവിഡിന് ശേഷമുള്ള രഞ്ജി ട്രോഫി മത്സരങ്ങളും ഈ വർഷം നടക്കും.

ഈ വർഷത്തെ ഐ.പി.എൽ ഇന്ത്യയിൽത്തന്നെ നടത്താമെന്ന പ്രതീക്ഷയിലാണ് ബി.സി.സി.ഐ. 2021ൽ പകുതി മത്സരങ്ങൾ ഇന്ത്യയിൽ നടത്താനേ കൊവിഡ് അനുവദിച്ചിരുന്നുള്ളൂ. ഇക്കുറി രണ്ട് ടീമുകളെക്കൂടി ഐ.പി.എല്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വോളിബാളിൽ പുതിയ ലീഗിന് ഈ വർഷം സാക്ഷ്യം വഹിക്കും. പ്രൈം വോളി ലീഗ് എന്ന് പേരിട്ടിരിക്കുന്ന ലീഗിന് വേദിയാകുന്നത് കൊച്ചിയാണ്. ടെന്നിസിൽ ആസ്ട്രേലിയൻ ഓപ്പണോടെയാണ് സീസണിലെ ഗ്രാൻസ്ളാമുകൾക്ക് തുടക്കമാകുന്നത്

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, 2022
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.