ആസ്ട്രേലിയൻ ഇതിഹാസ സ്പിന്നർ ഷേയ്ൻ വാണിന്റെ അപ്രതീക്ഷിത വിയോഗം എൽപ്പിച്ച ആഘാതത്തിൽ നിന്ന് മുക്തമായിട്ടില്ല ക്രിക്കറ്റ് ലോകം. വെള്ളിയാഴ്ച തായ്ലൻഡിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച വാണിന്റെ മൃതദേഹം ആസ്ട്രേലിയയിൽ എത്തിക്കാനുള്ള നടപടികൾ ആസ്ട്രേലിയൻ സർക്കാർ തുടങ്ങിക്കഴിഞ്ഞു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. മെൽബണിലായിരിക്കും സംസ്കാരമെന്നാണ് റിപ്പോർട്ടുകൾ.
ഫോറൻസിക്
പരിശോധന
വാൺ മരിച്ച മുറിയിൽ ഫോറൻസിക് വിദഗ്ദ്ധരും പൊലീസും പരിശോധന നടത്തി. മുറിയിലെ ബെഡ്ഡിലും മറ്റും രക്തക്കറയുണ്ടെങ്കിലും ഹൃദയാഘാതെ ഉണ്ടായപ്പോൾ സംഭവിച്ചതാകാമെന്നാണ് പൊലീസ് നിഗമനം. സംശയാസ്പദമായി ഒന്നും പൊലീസിന് ലഭിച്ചിട്ടില്ല. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ വിവരങ്ങൾ പുറത്തുവരൂ. വാണിന് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും നേരത്തേ ഡോക്ടറെ കണ്ടിട്ടുണ്ടെന്നുും കുടുംബാംഗങ്ങൾ പറഞ്ഞതായി തായ്ലൻഡ് പൊലീസ് പറഞ്ഞു.
അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ ചോദ്യം ചെയ്തു. ശരീരത്തിന്റെ വണ്ണം കുറയ്ക്കാനുള്ള ചികിത്സയ്ക്കാണ് വാൺ തായ്ലൻഡിൽ എത്തിയതെന്നാണ് വിവരം.
ഏതാനും മാസങ്ങൾക്ക് മുൻപ് കൊവിഡ് ബാധിതനായി ഗുരുതരാവസ്ഥിയിൽ വെന്റിലേറ്ററിൽ പ്രവേശിക്കപ്പെട്ട വാൺ പോസ്റ്റ് കൊവിഡ് ചികിത്സയിലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. മൂന്ന് സുഹൃത്തുക്കൾക്കൊപ്പമാണ് കഴിഞ്ഞ ദിവസം വാൺ തായ്ലൻഡിലേക്ക് വന്നത്.
മരണത്തിൽ അസ്വഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനം.
പൂക്കൾക്കൊപ്പം സിഗരറ്റും ബിയറുംവിയോഗത്തിൽ പ്രമുഖരുൾപ്പെടെ ലോകം മുഴുവൻ ആദരാഞ്ജലി അർപ്പിക്കുകയാണ്. ഹോം ഗ്രൗണ്ടായ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിന് മുന്നിലെ വാണിന്റെ വെങ്കല പ്രതിമയ്ക്ക് ചുറ്റും പൂക്കൾക്കൊപ്പം അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ട ബിയറും സിഗരറ്റും മീറ്റ് പൈയും ആരാധർ സമർപ്പിച്ചു. എം.സി.ജിയിലെ സൗത്ത് സ്റ്റാൻഡിന് വാണിന്റെ പേര് നൽകി. ഇന്ത്യ - ശ്രീലങ്ക ടെസ്റ്റിന്റെ രണ്ടാം ദിനത്തെ കളി തുടങ്ങുന്നതിന് മുമ്പ് ഇരുടീമിലേയും താരങ്ങൾ വാണിന് ആദരാഞ്ജലിയർപ്പിച്ച് മൗനമാചരിച്ചു. പാകിസ്ഥാനെതിരായ ടെസ്റ്റിൽ ആസ്ട്രേലിയൻ താരങ്ങൾ ഇന്നലെ കറുത്ത ബാൻഡണിഞ്ഞാണ് കളിച്ചത്. വനിതാ ക്രിക്കറ്റ് ലോകകപ്പിലുൾപ്പെടെ താരങ്ങൾ വാണിന് ആദരമായി കറുത്ത ബാൻഡ് കൈയിൽ അണിഞ്ഞു.
അവസാന
നമിഷങ്ങളിൽ
ക്രിക്കറ്റ് കണ്ടു
മരിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപ് വാൺ ക്രിക്കറ്റ് കാണുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മാനേജർ ജെയിംസ് എർസ്കിൻ പറഞ്ഞു. അദ്ദേഹം മദ്യപിച്ചിരുന്നുവെന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |