കാൽപ്പന്തുകളിയുടെ മഹാമാമാങ്കത്തിന് ഖത്തറിൽ പന്തുരുളാൻ ഇനി ഏഴുദിവസങ്ങൾ കൂടിമാത്രം. ഏഷ്യാ വൻകരയിലേക്ക് ഒരിക്കൽക്കൂടി വിരുന്നിനെത്തുന്ന ലോകകപ്പിന് 20-ാം തീയതി ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലുള്ള പോരാട്ടത്തോടെയാണ് തുടക്കമാകുന്നത്. കൊവിഡ് കാലത്തിന് ശേഷം ആരാധക സാന്നിദ്ധ്യത്തോടെ അരങ്ങേറുന്ന ഏറ്റവും വലിയ കായികമേളയ്ക്കാണ് ഖത്തർ വേദിയാവുക. അറേബ്യൻ രാജ്യത്തേക്കുള്ള ലോകകപ്പ് ടീമുകളുടെയും ആരാധകരുടെയും ഒഴുക്ക് തുടങ്ങിക്കഴിഞ്ഞു.
8 ഗ്രൂപ്പുകൾ 32 ടീമുകൾ
ഫൈനൽ റൗണ്ടിൽ 8 ഗ്രൂപ്പുകളിലായി 32 ടീമുകൾ പങ്കെടുക്കുന്ന അവസാന ലോകകപ്പായിരിക്കും ഇത്തവണത്തേത്. 2026 ലോകകപ്പിൽ ഫൈനൽ റൗണ്ടിൽ 48 ടീമുകൾ മത്സരിക്കും .
220 ബില്യൺ ഡോളർ
ഏറ്റവും ചെലവേറിയ ലോകകപ്പാണിത്. മൈതാനങ്ങളുടെ നിർമാണങ്ങൾക്കും അടിസ്ഥാന സൗകര്യ വികസനങ്ങൾക്കുമുൾപ്പെടെ ചെലവായത് 220 ബില്യൺഡോളറാണ് (ഏകദേശം 1,77,10,99,00,00,000 രൂപ). 2018ൽ ആതിഥേയത്വം വഹിച്ച റഷ്യ ചലവാക്കിയതിന്റെ 10 ഇരട്ടിയധികം വരുമിത്.
7
ലോകകപ്പിനായി ഏഴ് സ്റ്റേഡിയങ്ങളാണ് ഖത്തർ പുതിയതായി നിർമിച്ചത്. ഒരെണ്ണം നവീകരിച്ചെടുത്തു.
80,000
പേർക്കിരുന്നു കളികാണാവുന്ന ലൂസെയിൽ സ്റ്റേഡിയമാണ് ഏറ്റവും വലുത്. ഫൈനൽ ഇവിടെയാണ്.
3542 കോടി രൂപ
റെക്കാഡ് സമ്മാനത്തുക
റെക്കാഡ് സമ്മാനത്തുകയാണ് ഇത്തവണ ഫിഫ നൽകുന്നത്. 440 മില്യൺ ഡോളറാണ് (ഏകദേശം 3542 കോടി രൂപ) ആകെ സമ്മാനത്തുക. ലോകചാമ്പ്യൻമാർക്ക് 42 മില്യൺ ഡോളറാണ് സമ്മാനത്തുക. ഇന്ത്യൻ രൂപയിൽ ഇന്നലത്തെ കണക്കനുസരിച്ച് 338 കോടി രൂപ കിട്ടും ലോകജേതാക്കൾക്ക്.
രണ്ടാം സ്ഥാനക്കാർക്ക് 30 മില്യൺ ഡോളറും (227കോടി രൂപ ), മൂന്നാം സ്ഥാനക്കാർക്ക് 27 മില്ല്യൺ ഡോളറും (205 കോടി രൂപ), നാലാം സ്ഥാനക്കാർക്ക് 25 മില്ല്യൺ ഡോളറും (189 കോടി രൂപ ) സമ്മാനത്തുകയായി ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |