ഡെന്മാർക്കിന് മടക്ക ടിക്കറ്റ് റെഡി
ദോഹ: ക്രിസ്റ്റ്യൻ എറിക്സണും, മാർട്ടിൻ ബ്രാത്ത്‌വെയ്റ്റും, ക്രിസ്റ്റ്യൻസണും, കാസ്പർ ഷ്മൈക്കേലും ഉൾപ്പെടെയുള്ള പ്രമുഖർ അണിനിരന്ന കരുത്തുറ്റ ഡെൻമാർക്ക് നിരയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ഓസ്ട്രേലിയ പ്രീക്വാർട്ടറിൽ കടന്നു. ഗ്രൂപ്പ് ഡിയിലെ നിർണായകമായ അവസാന റൗണ്ട് മത്സരത്തിന്റെ അറുപതാം മിനിട്ടിൽ മാത്യു ലെക്കീയാണ് ഓസ്ട്രേലിയയുടെ വിജയ ഗോൾ നേടിയത്. ഗ്രൂപ്പിൽ നിന്ന് ഫ്രാൻസിന് പിന്നിൽ 6 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് ഓസ്ട്രേലിയയുടെ പ്രീക്വാർട്ടർ പ്രവേശനം
. പാസിംഗിലും പൊസഷനിലും ഡെൻമാർക്കിനായിരുന്നു മുൻതൂക്കം. പക്ഷേ ടാർഗറ്റിലേക്ക് ഡെൻമാർക്കിനേക്കാൾ കൂടുതൽ ഷോട്ടുകൾ തൊടുക്കാൻ ഓസ്ട്രേലിയക്കായി. ഓസ്ട്രേലിയയുടെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്. എന്നാൽ നാലാം മിനിട്ടിൽ തന്നെ ഓസ്ട്രേലിയൻ പ്രതിരോധ താരം അസിസ് ബെഹിസിച്ച് മഞ്ഞക്കാർഡ് കണ്ടു. ഡാനിഷ് താരം സ്കോവ് ഓൾസണെ ഫൗൾ ചെയ്തതിനാണ് ബെഹിസിച്ച് മഞ്ഞ കണ്ടത്. പത്തൊമ്പതാം മിനിട്ടിൽ ഗോൾ കീപ്പറും ക്യാപ്ടനുമായ മാത്യു റയാന്റെ മികച്ച സേവ് ഓസ്ട്രേലിയയെ കാത്തു. 22-ാം മിനിട്ടിൽ മക് ഗ്രീയുടെ ഷോട്ട് ഡാനിഷ് ഗോളി ഷ്മൈക്കേലിന്റെ കൈകളിൽ ഒതുങ്ങി. തുടർന്നും ഗോളിനായുള്ള ഇരുടീമിന്റെയും ശ്രമങ്ങൾ ആദ്യ പകുതിയിൽ ലക്ഷ്യം കണ്ടില്ല. രണ്ടാം പകുതിയിടെ തുടക്കത്തിലും ഓസട്രേലിയയാണ് ആക്രമണം തുടങ്ങിയത്. 48-ാം മിനിട്ടിൽ ഇർവിനെയ്ക്ക് നല്ലൊരു അവസരം ലഭിച്ചെങ്കിലും അദ്ദേഹത്തിന്റെ ശ്രമം ക്രോസ് ബാറിന് മുകളൂടെ പറന്നു. താളം കണ്ടെത്തിയ ഡെൻമാർക്കും ആക്രമണം മെനഞ്ഞെടുത്തു. എന്നാൽ അറുപതാം മിനിട്ടിൽ സ്വന്തം പകുതിയിൽ നിന്ന് കിട്ടിയ പന്തുമായി ഒറ്റയ്ക്ക് മുന്നേറി നേടിയ ഗോളിലൂടെ ലെക്കി ഓസ്ട്രേലിയയെ മുന്നിലെത്തിക്കുകയായിരുന്നു. തുടർന്ന് ഡാനിഷ് ആക്രമണങ്ങളെ സമർത്ഥമായി തടഞ്ഞ് ഓസീസ് പട പ്രീക്വാർട്ടറിലേക്ക് മുന്നേറി. ക്രോസ് ബാറിന് കീഴിൽ റയാന്റെ മികച്ച പ്രകടനവും ഓസീസ് വിജയത്തിൽ നിർണായകമായി.
ഗോൾ ഇങ്ങനെ
അറുപതാം മിനിട്ടിൽ മാത്യു ലെക്കിയുടെ സൂപ്പർ സോളോ ഗോളിലൂടെ ഓസ്ട്രേലിയ ലീഡ് നേടുന്നു. മദ്ധ്യ വരയ്ക്കടുത്ത് സ്വന്തം പകുതിയിൽ നിന്ന് മക് ഗ്രീ നീട്ടി നൽകിയ പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ ലെക്കി തടയാനെത്തിയ ഡാനിഷ് പ്രതിരോധ താരം ജൊവാക്കിം മെയേലിനെ സമർത്ഥമായി കബളിപ്പിച്ച് തൊടുത്ത ഇടംകാലൻ ഷോട്ട് ഗോൾ കീപ്പർ ഷ്മൈക്കേലിന് ഒരവസരവും നൽകാതെ വലകുലുക്കുകയായിരുന്നു.
.2006ന് ശേഷം ആദ്യമായാണ് ഓസ്ട്രേലിയ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ എത്തുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |