റോം : സ്ത്രീകൾക്കെതിരായ പുരുഷ അതിക്രമങ്ങൾക്കെതിരെ ഇറ്റലിയിൽ സ്ത്രീകളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം. റോമിൽ 'നോൺ ഉന ഡി മെനോ' എന്ന ഫെമിനിസ്റ്റ് സംഘടനയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ ആയിരക്കണക്കിന് സ്ത്രീകളാണ് പങ്കെടുത്തത്. 'അക്രമത്തൽ നിന്ന് മോചനം നേടുക എന്ന പോസ്റ്ററുകൾ പിടിച്ചാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ചാണ് വൻ നഗരങ്ങളിൽ മാർച്ചുകൾ സംഘടിപ്പിക്കുന്നത്. ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷം,എല്ലാ വർഷവും നവംബർ 25നാണ് ഈ ദിനം ആചരിക്കുന്നത്. ഈ ദിനത്തോടനുബന്ധിച്ച് ഒരാഴ്ചയോളം നീണ്ടു നില്ക്കുന്ന വിപുലമായ പരിപാടികളാണ് ലോകമെമ്പാടുമുള്ള സ്ത്രീ സംഘടനകൾ ഒരുക്കുന്നത്.ജർമ്മൻ നഗരമായ മ്യൂണിച്ചിലും ഡ്രമ്മറുകളുടേയും സംഗീതത്തിന്റേയും അകമ്പടിയോടെ നിരവധി പേർ തെരുവിൽ അണിനിരന്നു. യു.എൻ കണക്കുകൾ പ്രകാരം, ലോകമെമ്പാടുമുള്ള 736 ദശലക്ഷം സ്ത്രീകൾ അതിക്രമങ്ങൾക്ക് ഇരയാകുന്നുണ്ട്. പങ്കാളിയുടെ അതിക്രമം, അപരിചിതരുടെ ലൈംഗികാതിക്രമം എന്നിങ്ങനെ ജീവിതത്തിൽ ഏതെങ്കിലും ഘട്ടത്തിൽ പീഡനങ്ങൾക്ക് ഇരയായിട്ടുള്ളവരാണ് ഏറെയും. കഴിഞ്ഞ ആഴ്ച ഫ്രാൻസ്, യു.കെ തുടങ്ങിയ നിരവധി യൂറോപ്യൻ രാജ്യങ്ങളിലെ സ്ത്രീകൾ പുരുഷ അതിക്രമങ്ങൾക്കെതിരെ തെരുവിലിറങ്ങി. പാരീസിൽ ലൈംഗികാതിക്രമം നിറുത്തുക' എന്നെഴുതിയ ബാനറുകൾ ഉയർത്തിപ്പിടിച്ച് ആയിരങ്ങളാണ് തെരുവിലിറങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |