കീവ്: യുക്രെയിൻ -റഷ്യ യുദ്ധത്തിന്റെ ആറാം ദിവസമായ ഇന്നലെ, രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഒരു യൂറോപ്യൻ രാജ്യം നേരിട്ട ഏറ്റവും കടുത്ത ആക്രമണമാണ് യുക്രെയിനിൽ നടന്നതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ. മാനുഷിക നിയമങ്ങളും യുദ്ധ നീതിയും കാറ്റിൽ പറത്തിയ റഷ്യൻ സൈന്യം അതിഭീകര ആക്രമണമാണ് യുക്രെയിൻ തലസ്ഥാനമായ കീവിലും രണ്ടാമത്തെ വലിയ നഗരമായ ഖർകീവിലും നടത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇരു നഗരങ്ങളിലും ഉഗ്രസ്ഫോടനങ്ങളുണ്ടായി. ഖേഴ്സൻ നഗരം പൂർണമായി റഷ്യൻ സൈന്യം കീഴടക്കി.
ജനവാസമേഖലകളിൽ ആക്രമണം നടത്തില്ലെന്ന് ആവർത്തിക്കുന്ന റഷ്യ, ഇന്നലെ കീവിന് സമീപത്തെ പ്രസവാശുപത്രിയിലടക്കം ഷെല്ലാക്രമണം നടത്തിയെന്ന് യുക്രെയിൻ ആരോപിച്ചു. കനത്ത പോരാട്ടം നടക്കുന്ന ബുസോവ ഗ്രാമത്തിലെ ആശുപത്രിക്ക് നേരെയാണ് ആക്രമണമുണ്ടായത്. എല്ലാവരെയും ഒഴിപ്പിച്ചതിനാൽ ആളപായമില്ല.
ഇന്നലെ ബെലാറൂസിലെ ചർച്ചയ്ക്ക് പിന്നാലെ കീവിലും ഖാർകീവിലും ആക്രമണം ശക്തമാക്കിയ റഷ്യ രാത്രിയിലും മിസൈൽ വർഷം തുർന്നു.
റഷ്യ വാക്വം ബോംബുകൾ പ്രയോഗിച്ചോ?
റഷ്യ അതിമാരകമായ വാക്വം ബോംബ് പ്രയോഗിച്ചതായി അമേരിക്കയിലെ യുക്രെയിൻ അംബാസഡർ ഒക്സാന മർകറോവ ആരോപിച്ചു. ഇതുവരെ കണ്ടുപിടിച്ചിട്ടുള്ള ഏറ്റവും ഭീകരമായ ആണവേതര ആയുധമാണ് വാക്വം ബോംബ് അഥവാ തെർമോബാറിക് ബോംബ്. ഭീകര സ്‌ഫോടനശേഷിയുള്ള ഇവ ചുറ്റുമുള്ള അന്തരീക്ഷത്തെക്കൂടി സ്ഫോടനത്തിന്റെ ഭാഗമാക്കും. യുക്രെയിൻ അതിർത്തിക്ക് സമീപം റഷ്യൻ തെർമോബാറിക് മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചർ കണ്ടെത്തിയതായി സി.എൻ.എൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ലെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കി.
യുക്രെയിനിൽ റഷ്യൻ സൈന്യം നിരോധിക്കപ്പെട്ട ക്ലസ്റ്റർ ബോംബുകൾ വ്യാപകമായി ഉപയോഗിച്ചതായി ആംനസ്റ്റി ഇന്റർനാഷണലും ഹ്യൂമൻ റൈറ്റ്സ് വാച്ചും റിപ്പോർട്ട് ചെയ്തിരുന്നു.
സാധാരണക്കാർക്കെതിരായ ആക്രമണത്തിൽ റഷ്യക്കെതിരെ യുദ്ധക്കുറ്റം ചുമത്തണമെന്ന് യുക്രെയിൻ പ്രസിഡന്റ് വ്ലാഡിമർ സെലെൻസ്‌കി ആവശ്യപ്പെട്ടു. സാധാരണക്കാരെ ലക്ഷ്യമിടില്ലെന്ന പുടിന്റെ അവകാശവാദ
തെറ്റാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |