ഇസ്ലാമാബാദ് : പാകിസ്ഥാനിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ദേശീയ അസംബ്ലിയിൽ പ്രതിപക്ഷം അവിസ്വാസ പ്രമേയം ഇന്നലെ അവതരിപ്പിച്ചു. വരുന്ന വ്യാഴാഴ്ച പ്രമേയത്തിന് മേലുള്ള ചർച്ച ആരംഭിക്കും. രണ്ട് പ്രതിപക്ഷ പാർട്ടികളും ഒറ്റക്കെട്ടായാണ് പ്രമേയം കൊണ്ടുവന്നത്.
ഇമ്രാൻ ഖാന്റെ പാർട്ടിയായ തെഹ്‌രീക് ഇ ഇൻസാഫിലെ ഏതാനും അംഗങ്ങളും ഇമ്രാന് എതിരാണ്. പ്രതിപക്ഷ നേതാവ് ഷഹ്‌ബാസ് ഷെരീഫ് ആണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. 161 എം.എൽ.എമാർ പിന്തുണച്ചതോടെ പ്രമേയം സ്പീക്കർ അംഗീകരിച്ചു. പ്രമേയം അവതരിപ്പിച്ച് ഏഴ് ദിവസത്തിനുള്ളിൽ വോട്ടെടുപ്പ് നടത്തണം. ഏപ്രിൽ നാലിനാണ് അവിശ്വാസ പ്രമേയത്തിന്റെ വോട്ടെടുപ്പ് നടക്കുക.
342 അംഗ ദേശീയ അസംബ്ലിയിൽ 172 അംഗങ്ങളുടെ പിന്തുണ ലഭിച്ചാൽ അവിശ്വാസ പ്രമേയം പാസാകും. 155 സീറ്റുകളാണ് ഇമ്രാന്റെ പാര്‍ട്ടിക്കുള്ളത്. രാഷ്ട്രീയ ഭാവി തുലാസിലായതോടെ സഖ്യകക്ഷികളിൽ നിന്ന് മതിയായ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ഇമ്രാൻ ഖാൻ.
അതേ സമയം, ഇമ്രാന്റെ പാർട്ടി അംഗമായ പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാൻ ബസ്ദാർ ഇന്നലെ രാജി വച്ചു. പിന്നാലെ സഖ്യകക്ഷിയായ മുസ്ലി ലീഗിന്റെ ഫെഡറൽ മന്ത്രിയായ താരിഖ് ബഷീർ ചീമയും രാജിവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |