വാഷിംഗ്ടൺ : റഷ്യൻ നിർമ്മിത എസ് - 400 ട്രയംഫ് മിസൈൽ സിസ്റ്റം വാങ്ങുന്നതുമായി ബന്ധപ്പെട്ട ഉപരോധത്തിൽ നിന്ന് ഇന്ത്യയ്ക്ക് ഇളവ് നൽകുന്നതിനുള്ള നിയമഭേദഗതിയ്ക്ക് യു.എസ് ജനപ്രതിനിധി സഭയിൽ ശബ്ദവോട്ടോടെ അംഗീകാരം.
നാഷണൽ ഡിഫൻസ് ഓതറൈസേഷൻ ആക്ട് ( എൻ.ഡി.എ.എ ) ഭേദഗതിയ്ക്കാണ് അംഗീകാരം. കൗണ്ടറിംഗ് അമേരിക്കാസ് അഡ്‌വേഴ്സറീസ് ത്രൂ സാംഗ്ഷൻസ് ആക്ട് ( സി.എ.എ.ടി.എസ്.എ ) പ്രകാരമാണ് ഇന്ത്യയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്താൻ യു.എസ് നീങ്ങിയത്. ഇന്ത്യയ്ക്ക് ഇളവ് നൽകാൻ ഭരണകൂടത്തിന് അനുമതി നൽകണമെന്നാണ് ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്ന ഭേദഗതിയിൽ പറയുന്നത്.
ഇന്ത്യൻ വംശജനായ കോൺഗ്രസ് അംഗം റോ ഖന്നയാണ് ഭേദഗതി അവതരിപ്പിച്ചത്. ചൈനയിൽ നിന്നുള്ള വെല്ലുവിളി രൂക്ഷമായ പശ്ചാത്തലത്തിലാണ് ഇന്ത്യ റഷ്യൻ മിസൈൽ സംവിധാനം വാങ്ങുന്നതെന്നും ചൈനീസ് ഭീഷണിയ്ക്കെതിരെ യു.എസ് ഇന്ത്യയ്‌ക്കൊപ്പം നിൽക്കണമെന്നും റോ ഖന്ന പറഞ്ഞു.
2017ലാണ് റഷ്യയിൽനിന്ന് പ്രതിരോധ, ഇന്റലിജൻസ് സംവിധാനങ്ങൾ വാങ്ങുന്ന രാജ്യങ്ങൾക്ക് ഉപരോധം ഏർപ്പെടുത്താൻ യു.എസ് ഭരണകൂടത്തിന് അധികാരം നൽകുന്ന സി.എ.എ.ടി.എസ്.എ നിയമം പ്രാബല്യത്തിൽ വന്നത്.
2018 ഒക്ടോബറിലാണ് ട്രംപ് ഭരണകൂടത്തിന്റെ ഉപരോധ മുന്നറിയിപ്പ് അവഗണിച്ച് 500 കോടി ഡോളറിന് 5 യൂണിറ്റ് എസ് - 400 എയർ ഡിഫൻസ് സിസ്റ്റം വാങ്ങാൻ റഷ്യയുമായി ഇന്ത്യ കരാർ ഒപ്പിട്ടത്. എസ് - 400 വാങ്ങിയതിന് നേരത്തെ തുർക്കിയെയ്ക്ക് യു.എസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |