റിയാദ് : റഷ്യ - യുക്രെയിൻ അധിനിവേശ പശ്ചാത്തലത്തിൽ കുതിച്ചുയരുന്ന എണ്ണവില പിടിച്ചുകെട്ടാൻ ഗൾഫ് രാജ്യങ്ങളിലെ എണ്ണ ഉത്പാദനം കൂട്ടി സഹകരണം സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ നീക്കങ്ങൾ ഫലവത്തായില്ലെന്ന് റിപ്പോർട്ട്.
സൗദി അറേബ്യയിലെ ജിദ്ദയിൽ ഗൾഫ് രാജ്യങ്ങളിലെ നേതാക്കളുടെ സുപ്രധാന അറബ് ഉച്ചകോടിയിൽ ശനിയാഴ്ച ബൈഡൻ പങ്കെടുത്തിരുന്നു. എണ്ണ സമ്പന്നമായ ഗൾഫ് രാജ്യങ്ങളോട് എണ്ണയുടെ ഉത്പാദനം കൂട്ടാൻ ആവശ്യപ്പെടുകയായിരുന്നു ബൈഡന്റെ മിഡിൽ ഈസ്റ്റ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. യു.എസിലെ എണ്ണവില ഉയരുന്നത് കുറയ്ക്കാനാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഇക്കാര്യത്തിൽ ഗൾഫ് രാജ്യങ്ങളുടെ യോജിച്ച അഭിപ്രായം നേടിയെടുക്കാൻ ബൈഡന് കഴിഞ്ഞില്ല.
ദിനംപ്രതി 13 ദശലക്ഷം ബാരൽ വരെ എണ്ണ ഉത്പാദനം പരമാവധി കൂട്ടാനാകുമെന്നും എന്നാൽ അതിനപ്പുറത്തേക്ക് പോകാനുള്ള അധിക ശേഷിയില്ലെന്നും സൗദി അറേബ്യ പറഞ്ഞതോടെയാണ് 30 മിനിറ്റ് നീണ്ട ചർച്ച അവസാനിച്ചതെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
നിലവിൽ ദിനംപ്രതി ഏകദേശം 10.2 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ സൗദി ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് കണക്ക്. അതേ സമയം, ഓഗസ്റ്റ് 3ന് നടക്കുന്ന ഒപെക് പ്ലസ് രാജ്യങ്ങളുടെ യോഗത്തിന് ശേഷമേ സൗദി എണ്ണ ഉത്പാദനം കൂട്ടുന്ന കാര്യത്തിൽ തീരുമാനമാകൂ. ആറ് ഗൾഫ് രാജ്യങ്ങൾക്ക് പുറമേ ഈജിപ്റ്റ്, ജോർദ്ദാൻ, ഇറാഖ് എന്നിവരും അറബ് ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു.
അതേ സമയം, ബൈഡന്റെ ചർച്ച ഫലം കണ്ടില്ലെന്ന സൂചന ഉച്ചകോടിയുടെ ഔദ്യോഗിക പ്രസ്താവനയിലില്ല. ഇറാന്റെ ഭീഷണികൾ ചെറുക്കാൻ ഇസ്രയേൽ ഉൾപ്പെടുന്ന പ്രാദേശിക സുരക്ഷാ സഖ്യത്തിന് സൗദിയ്ക്ക് താതപര്യമില്ലെന്നാണ് സൂചന. ഗൾഫ് - ഇസ്രയേൽ പ്രതിരോധ സഖ്യത്തെ പറ്റിയുള്ള ചർച്ചകളെ പറ്റി അറിവില്ലെന്നും സൗദി അത്തരം ചർച്ചകളിൽ ഉൾപ്പെട്ടിട്ടില്ലെന്നും സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് പ്രതികരിച്ചു.
മിഡിൽ ഈസ്റ്റിന്റെ സജീവ പങ്കാളിയായി യു.എസ് ഒപ്പമുണ്ടാകുമെന്ന് ബൈഡൻ ഉച്ചകോടിയ്ക്കിടെ ഗൾഫ് രാജ്യങ്ങളോട് പറഞ്ഞിരുന്നു. രണ്ട് ദിവസത്തെ സൗദി സന്ദർശനത്തിന് ശേഷം ശനിയാഴ്ച രാത്രിയാണ് ബൈഡൻ യു.എസിലേക്ക് മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |