കീവ് : യുക്രെയിനിൽ നാല് പ്രദേശങ്ങളെ റഷ്യൻ ഫെഡറേഷനോട് കൂട്ടിച്ചേർക്കാൻ വേണ്ടിയുള്ള ഹിതപരിശോധന ആരംഭിക്കാനിരിക്കെ യുക്രെയിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ അരങ്ങേറിയത് കടുത്ത പോരാട്ടം.
റഷ്യൻ നിയന്ത്രണത്തിലുള്ള സെപൊറീഷ്യയിലെ മെലിറ്റോപോൾ നഗരത്തിലെ തിരക്കേറിയ നഗരത്തിൽ സ്ഫോടനമുണ്ടായി. സെപൊറീഷ്യയെ കൂടാതെ ഖേഴ്സൺ, ലുഹാൻസ്ക്, ഡൊണെസ്ക് എന്നിവിടങ്ങളിലാണ് ഇന്ന് മുതൽ 27 വരെ ഹിതപരിശോധന ആരംഭിക്കാനിരിക്കുന്നത്. ഹിതപരിശോധന തടസപ്പെടുത്താൻ യുക്രെയിനാണ് സ്ഫോടനം നടത്തിയതെന്ന് റഷ്യ ആരോപിച്ചു.
സ്ഫോടനത്തിന് പിന്നിൽ റഷ്യയാണെന്ന് യുക്രെയിനും ആരോപിച്ചു. സ്ഫോടനത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടെന്നാണ് സൂചന. സിവിലിയൻമാർക്കിടെയിലെ ആളപായം സംബന്ധിച്ച് വ്യക്തതയില്ല.
സെപൊറീഷ്യയിലും ഡൊണെസ്കിലുമായി ഇന്നലെ
നടന്ന
മിസൈൽ, ഷെൽ ആക്രമണങ്ങളിൽ ആകെ ആറ് പേർ മരിച്ചു.
അധിനിവേശം ആരംഭിച്ചത് മുതൽ ഏകദേശം 55,510 സൈനികരെ തങ്ങൾക്ക് നഷ്ടമായെന്ന് യുക്രെയിൻ ആർമി ജനറൽ സ്റ്റാഫ് അറിയിച്ചു. 2,236 ടാങ്കുകളും 4,776 കവചിത വാഹനങ്ങളും തകർന്നു.
അതേ സമയം, 5,937 സൈനികർ മാത്രമാണ് തങ്ങളുടെ ഭാഗത്ത് മരിച്ചതെന്നാണ് റഷ്യയുടെ വാദം.
അതേ സമയം, 300ഓളം യുദ്ധത്തടവുകാരെ റഷ്യയും യുക്രെയിനും പരസ്പരം കൈമാറ്റം ചെയ്തു. യുക്രെയിന് വേണ്ടി പോരാടിയ 10 വിദേശികളും ഇതിൽപ്പെടുന്നു. റഷ്യ വിട്ടയച്ച 215 യുക്രെയിൻ സൈനികരിൽ ഭൂരിഭാഗവും മുമ്പ് തുറമുഖ നഗരമായ മരിയുപോളിലെ അസോവ്‌സ്റ്റൽ സ്റ്റീൽ പ്ലാന്റിൽ നിന്ന് പിടികൂടിയവരാണ്. 55 റഷ്യൻ സൈനികരെയും റഷ്യൻ അനുകൂല വിമതരെയുമാണ് യുക്രെയിൻ വിട്ടയച്ചത്.തുർക്കിയുടെയും സൗദി അറേബ്യയുടെയും മദ്ധ്യസ്ഥതയിലാണ് കൈമാറ്റം നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |