നെയ്റോബി : ആഫ്രിക്കയിലെ കൊമ്പുള്ള പെൺ ആനകളിൽ ഏറ്റവും വലുതെന്ന് കരുതുന്ന ' ഡിഡ" വിടവാങ്ങി. കെനിയയിലെ സാവോ ഈസ്റ്റ് നാഷണൽ പാർക്കിലായിരുന്നു ഇവിടുത്തെ ആഫ്രിക്കൻ ആനകളിലെ തറവാട്ടമ്മയായി വിശേഷിപ്പിക്കപ്പെടുന്ന ഡിഡ ജീവിച്ചിരുന്നത്. 60നും 65നും ഇടയിലായിരുന്നു ' സാവോയിലെ രാജ്ഞി" എന്നറിയപ്പെട്ടിരുന്ന ഡിഡയുടെ പ്രായമെന്ന് കെനിയ വൈൽഡ് ലൈഫ് സർവീസ് പറയുന്നു. കാട്ടിൽ ജീവിക്കുന്ന ആനകളിലെ ഏറ്റവും ഉയർന്ന പ്രായമാണിത്. നീണ്ട വലിയ കൊമ്പുകളാണ് ആഫ്രിക്കൻ ആനകളുടെ പ്രത്യേകത. ഈ കൊമ്പുകൾ തന്നെയാണ് ഡിഡയേയും പ്രശസ്തയാക്കിയത്. നിലത്ത് മുട്ടുന്ന കൂറ്റൻ കൊമ്പുകളായിരുന്നു ഡിഡയ്ക്ക്. കെനിയയിലെ ഏറ്റവും പഴക്കമേറിയ പാർക്കായ സാവോ ഈസ്റ്റ് നാഷണൽ പാർക്കിലേക്കെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു ഡിഡ. പ്രായാധിക്യം മൂലമുള്ള അവശതകളാണ് ഡിഡയുടെ മരണത്തിന് കാരണം. അതേ സമയം, മൗണ്ട് കെനിയയിലെ ഇമെന്റി വനത്തിൽ രണ്ട് ആനകൾ ആഹാരം കിട്ടാതെ ചരിഞ്ഞു. കിഴക്കൻ ആഫ്രിക്കയിൽ വരൾച്ച അനിയന്ത്രിതമായി ഉയർന്നത് ആനകളടക്കമുള്ള മൃഗങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം വരൾച്ചയുടെ ഫലമായി 179 ആനകളാണ് കെനിയയിൽ ചരിഞ്ഞത്. സുരക്ഷ ശക്തമാക്കി അനധികൃത വേട്ടയാടൽ കുറച്ചതിന് പിന്നാലെയാണ് വരൾച്ചയുടെ രൂപത്തിൽ ആഫ്രിക്കയിലെ മൃഗങ്ങൾ വീണ്ടും വെല്ലുവിളി അഭിമുഖീകരിക്കുന്നത്. കഴിഞ്ഞ ഏതാനും സീസണുകളായി മഴ ലഭ്യത ഗണ്യമായി കുറഞ്ഞതോടെ ജലസ്രോതസുകൾ വറ്റുകയും പുൽമേടുകൾ കരിഞ്ഞുണങ്ങുകയും ചെയ്തു. ഏകദേശം 12,000 ആനകളാണ് കെനിയയിലെ സാവോയിൽ ജീവിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |