കരിപ്പൂർ വിമാനത്താവളം: സാമൂഹികാഘാത പഠനത്തിന് ഇന്ന് തുടക്കമാവും

Wednesday 08 February 2023 12:08 AM IST

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വികസനത്തിന് ഭൂമിയേറ്റെടുക്കുന്നതിന് മുന്നോടിയായുള്ള സാമൂഹികാഘാത പഠനത്തിന് ഇന്ന് തുടക്കമാവും. നഷ്ടപരിഹാരത്തിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് ആദ്യ ദിനം തന്നെ മുടങ്ങിയ പഠനമാണ് പുനരാരംഭിക്കുന്നത്.

ശനിയാഴ്ച കളക്ടറേറ്റിൽ മന്ത്രി വി.അബ്ദുറഹ്മാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഭൂവുടമകളുടെയും സമര സമിതിയുടെയും യോഗത്തിൽ പഠനം പുനഃരാരംഭിക്കാൻ തീരുമാനിച്ചിരുന്നു. പഠനം നടത്തുന്നതിനായി ജനുവരി 16ന് കരിപ്പൂരിലെത്തിയ തിരുവനന്തപുരം സെന്റർ ഫോർ മാനേജ്മെന്റ് സ്റ്റഡീസിലെ നാലംഗ സംഘത്തെ നാട്ടുകാർ തടഞ്ഞിരുന്നു. പള്ളിക്കൽ വില്ലേജിലെത്തിയ പഠന സംഘത്തിന് നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് പഠനം നടത്താൻ കഴിഞ്ഞില്ല. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയെ സമീപിച്ചെങ്കിലും നാട്ടുകാരുടെ ആശങ്ക പരിഹരിക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. ഇക്കാര്യം ചുണ്ടിക്കാട്ടി ഡെപ്യൂട്ടി കളക്ടർ (എൽ.എ) മുഖേന സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നേതൃത്വത്തിൽ എം.എൽ.എമാരെ കൂടി ഉൾപ്പെടുത്തി ഭൂമി നഷ്ടപ്പെടുന്നവരുമായി മലപ്പുറത്ത് ചർച്ച നടത്തിയത്.

പുതിയ സാഹചര്യത്തിൽ ഇവരോട് പഠനം പുനഃരാരംഭിക്കാൻ റവന്യൂ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.നാലാഴ്ചക്കകം സാമൂഹികാഘാത പഠന റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.

പള്ളിക്കൽ വില്ലേജിൽ ഏഴേക്കറും നെടിയിരുപ്പ് വില്ലേജിൽ 7.5 ഏക്കർ ഭൂമിയും അടക്കം 14.5 ഏക്കറാണ് വിമാനത്താവള വികസനത്തിനായി ഏറ്റെടുക്കേണ്ടത്. ഭൂമി ഏറ്റെടുക്കുന്നതിനായി 74 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. സാമൂഹികാഘാത പഠനത്തിലാണ് എത്ര വീടുകളും കെട്ടിടങ്ങളും നഷ്ടമാവും എന്നതടക്കം കൃത്യമായ വിവരങ്ങൾ ശേഖരിക്കുക. റിപ്പോർട്ട് ലഭിക്കും മുറയ്ക്ക് ഇത് പരിശോധിക്കാൻ ജില്ലാ കളക്ടർ വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തേണ്ടതുണ്ട്. ആറ് മാസത്തിനകം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി ഭൂമി സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കൈമാറണം.