ചെന്നൈയിനെതിരെ മിന്നലായി ബ്ളാസ്റ്റേഴ്സ്
കൊച്ചി: ഐ.എസ്.എൽ ഫുട്ബാളിൽ അയൽവൈരികളായ ചെന്നൈയിൻ എഫ്.സിയെ 2-1 ന് കീഴടക്കി കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് പ്രതീക്ഷ നിലനിറുത്തി. ഇനിയൊരു ജയം മാത്രം അകലെയാണ് മഞ്ഞപ്പടയുടെ പ്ലേ ഒാഫ് പ്രവേശനം.
സീസണിലെ പത്താം വിജയം പോയിന്റ് പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചു. 17 മത്സരങ്ങളിൽ നിന്ന് 31 പോയിന്റ് നേടിയാണ് ടീം പ്ലേ ഓഫിന്റെ പടിവാതിൽക്കൽ എത്തിയത്.
ഹോം ഗ്രൗണ്ടിൽ തുടർച്ചയായ ആറാം വിജയമാണ് ബ്ളാസ്റ്റേഴ്സ് ഇന്നലെ നേടിയത്. ബ്ലാസ്റ്റേഴ്സിനായി ആഡ്രിയാൻ ലൂണ (38), കെ.പി. രാഹുൽ (63) എന്നിവരാണ് വിജയഗോളുകൾ നേടിയത്. കളിയുടെ രണ്ടാം മിനിട്ടിൽ ഡച്ചുതാരം അബ്ദുനാസർ അൽ ഖയാത്തിയിലൂടെ ലീഡ് നേടിയെങ്കിലും പിന്നീട് കാര്യമായ മുന്നേറ്റം നടത്താൻ ചെന്നൈയ്ക്കായില്ല. 11ന് ബംഗളൂരുവിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
ഈസ്റ്റ് ബംഗാളിനെതിരെ കളിച്ച ടീമിൽ ഇൻവാൻ വുകമനോമിച്ച് മാറ്റങ്ങൾ വരുത്തി. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന പ്രഭസുഖൻ ഗിൽ ഗോൾവലയ്ക്ക് മുന്നിൽ തിരികെയെത്തി. പ്രതിരോധത്തിൽ കാബ്രയ്ക്ക് പകരം നിഷുകുമാർ. വിക്ടർ മോൻഗിൽ, ഹോർമിപാം, ജെസൽ കാർനേറോ എന്നിവർ തുടർന്നു. മദ്ധ്യനിരയിൽ സഹലും ഇവാൻ കല്യൂഷിനിയും തിരിച്ചെത്തി. ജിക്‌സൺ സിംഗ്, അഡ്രിയാൻ ലൂണ കൂട്ടുകെട്ടിൽ മാറ്റം വരുത്തിയില്ല. ദിമിത്രിയോസ് ഡയമന്റാകോസ്, കെ.പി. രാഹുൽ കൊമ്പന്മാരുടെ മുൻനിരയിൽ. പ്രതിരോധത്തിൽ ഒറ്റമാറ്റം മാത്രമാണ് ചെന്നൈയിൻ എഫ്.സിയെ തോമസ് ബർഡറിക്ക് വരുത്തിയത്. സെനഗൽ താരം ഡീഗ്നെ പകരം പ്രതിരോധത്തിൽ ഇറാനിയൻ താരം വഫയെത്തി. മുന്നേറ്റത്തിൽ കുന്തമുനയായി പീറ്റർ സിസ്‌കോവിച്ച്.
പനിയോട് പടവെട്ടി കളത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് തുടക്കം തന്നെ പിഴച്ചു. കളിയുടെ രണ്ടാം മിനിട്ടിൽ അയക്കാരുടെ 'സിമ്പിൾ' ഗോളിൽ ടീം വെട്ടിവിയർത്തു. മുന്നേറ്റതാരം പീറ്റർ സിസ്‌കോവിച്ച് നീട്ടിനൽകിയ പന്ത് ഏറ്റുവാങ്ങിയ ചെന്നൈയിൻ ഡച്ച് താരം അൽ ഖയാത്തി, പ്രതിരോധനിരയ കാഴ്ചക്കാരാക്കി തൊടുത്ത ഇടംകാൽ ഷോട്ട്, ഗില്ലിന് മുന്നിലൂടെ ഉരുണ്ടുരുണ്ട് വലയിലേക്ക്. അപ്രതീക്ഷിത ഗോളിൽ ഗ്യാലറിയിൽ മുഴങ്ങിയ ചെണ്ടമേളവും ആർപ്പുവിളികളും പെടുന്നനെ നിന്നു. തിരിച്ചടിക്ക് തുനിഞ്ഞിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റതാരങ്ങൾ ചെന്നൈയിൽ ഗോൾമുഖത്ത് വട്ടമിട്ടുപറു. 11ാം മിനിട്ടിൽ ചെന്നൈയിൽ ബോക്‌സിൽ നിന്നുള്ള രാഹുലിന്റെ ഷോട്ട് പോസ്റ്റിനെ തൊട്ടുരുമി പുറത്തേക്ക്. 20ാമിനിട്ടിൽ ലക്ഷ്യത്തിലേക്ക് തൊടുത്ത നിഷു കുമാറിന്റെ ക്ലോസ് റേഞ്ച് ഷോട്ട് ചെന്നൈയിൻ ഗോളി സാമിക് മിത്ര തട്ടിത്തെറിപ്പിച്ചു. ആദ്യ പകുതി അവസാനിക്കാൻ ഏഴുമനിട്ട് ശേഷിക്കെയെ സമനില ഗോൾ പിറന്നു. ഇടതുവിംഗിൽ നിന്ന് ബോക്‌സിലേക്ക് രാഹുൽ നീട്ടി നൽകിയ പന്ത് സഹൽ നിന്ന് അനിരുദ്ധ താപ തട്ടിയകറ്റിയെങ്കിലും ഫലമുണ്ടായില്ല. ലൂണയുടെ കാലിലേക്കെത്തിയ പന്ത് വെടിയുണ്ടകണക്കെ വലയിലേക്ക്. സ്റ്റേഡിയമാകെ ഇളകിമറിഞ്ഞു.
വിരസമായിരുന്നു രണ്ടാം പകുതിയുടെ തുടക്കം. ലീഡ് ഉയർത്താനുള്ള ഇരുടീമുകളുടെയും ശ്രമങ്ങൾ പ്രതിരോധനിരയിൽ തട്ടിയകന്നു. 63ാം മിനിട്ടിൽ കളിയുടെ ഗതിമാറ്റി രാഹുലിന്റെ ഗോളിൽ ബ്ലാസ്റ്റേഴ്സ് മുന്നിൽ. ചെന്നൈയിൻ ബോക്സിന്റെ ഇടതുമൂലയിൽ നിന്ന് അഡ്രിയാൻ ലൂണ നൽകിയ പന്ത് കാലിൽകൊരുത്ത രാഹുൽ, സമിക് മിത്രയ്ക്ക് ഒരവസരം പോലും നൽകാതെ അനായാസം വലയിലേക്ക് തട്ടിയിട്ടു. ഗ്യാലിയാകെ ആരവങ്ങൾ മുഴങ്ങി. തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്സ് ഗോൾമുഖത്ത് ചെന്നൈയിൻ മുന്നേറ്റനിര വട്ടമിട്ടു. ലക്ഷ്യത്തിലേക്കുള്ള ചാട്ടുളി ഷോട്ടെല്ലാം ഗല്ലിൽ തെറിച്ചു. ബ്ലാസ്റ്റേഴ്സിന്റെ പല നിക്കങ്ങളും ഫലം കണ്ടില്ല.