വണ്ടറായി തണ്ടർ ബോൾട്ട്

Wednesday 08 February 2023 11:21 PM IST

പ്രൈം വോളിയിൽ രണ്ടാം ജയവുമായി തണ്ടർ ബോൾട്ട്

ബെംഗളൂരു : പ്രൈം വോളിബോൾ ലീഗിൽ വിനീത്‌ കുമാറിന്റെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ കൊൽക്കത്ത തണ്ടൾബോൾട്ട്‌സ്‌ ഹൈദരാബാദ്‌ ബ്ലാക്‌ ഹോക്‌സിനെതിരെ ആധികാരിക വിജയം നേടി. ബെംഗളൂരു കോറമംഗല ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന തങ്ങളുടെ രണ്ടാം മത്സരത്തിൽ 13 പോയിന്റ്‌ നേടിയ വിനീത്‌ കുമാറാണ്‌ കൊൽക്കത്തയെ രണ്ടാം ജയം നേടാൻ സഹായിച്ചത്‌. ഹൈദരാബാദിനെ 15–13, 15–7, 15–9, 15–12, 8–15 സ്‌കോറിന്‌ കീഴടക്കി നാല് പോയിന്റുമായി കൊൽക്കത്ത ഒന്നാമതെത്തി. വിനിത്‌ ആണ്‌ കളിയിലെ താരം.

വിനീതിന്റെ ആക്രമണ മികവും കോഡി കാൾഡ്‌വെല്ലിന്റെ പ്രതിരോധ പാടവവും കൊണ്ടായിരുന്നു കൊൽക്കത്ത ആദ്യ രണ്ട്‌ സെറ്റ്‌ ജയിച്ചതും 2–0ന്‌ ലീഡ്‌ നേടിയതും. ഹൈദരാബാദ്‌ പ്രതിരോധത്തെ ആശ്രയിച്ചു. എസ് വി ഗുരു പ്രശാന്തും ജോൺ ജോസഫും ചേർന്ന് ആദ്യഘട്ടത്തിൽ ബ്ലോക്കുകളുമായി തടയാൻ ശ്രമിച്ചു. എന്നാൽ കോഡി ഗുരുവിന്റെ സ്പൈക്കുകളെ തടഞ്ഞു. മറുവശത്ത്‌ വിനിത് ആക്രമിച്ചുകളിച്ചു.

വിനിതിനും ദിപേഷിനും ആക്രമണത്തിന്‌ അവസരമൊരുക്കിയ ജൻഷാദാണ്‌ രണ്ടാം സെറ്റിൽ കൊൽക്കത്തയുടെ ഹീറോ. കൊൽക്കത്തയുടെ നീക്കങ്ങൾക്ക്‌ മുന്നിൽ ഹൈദരാബാദിന്റെ പ്രതിരോധം നിലച്ചു. അതേസമയം കോഡിയുടെ ബ്ലോക്കുകൾ ഗുരുവിനെ തടഞ്ഞു. അശ്വൽ റായ്‌ കൂടിയെത്തിയതോടെ തുടർച്ചയായി രണ്ട്‌ പോയിന്റുകൾ നേടി സെറ്റ് 15–7ന് കൊൽക്കത്ത സ്വന്തമാക്കി.

രണ്ട്‌ സെറ്റുകൾക്ക്‌ പിന്നിലായതോടെ ഹൈദരാബാദ്‌ തന്ത്രങ്ങൾ മാറ്റാൻ ശ്രമിച്ചു. കൂടുതൽ ആക്രമണ മനോഭാവം കാട്ടി. ഗുരു മികവ്‌ കണ്ടെത്താൻ തുടങ്ങി. എന്നാൽ സ്വയം പിഴവുകൾ വരുത്തി, എതിരാളികൾക്ക്‌ പോയിന്റ്‌ അനായാസം നൽകി ഹൈദരാബാദ്‌ മങ്ങി. രാഹുലും അശ്വലും ആക്രമണ ഷോട്ടുകൾ തൊടുക്കുകയും കോഡി തന്റെ ബ്ലോക്കുകളിൽ സ്ഥിരത പുലർത്തുകയും ചെയ്‌തു. രാഹുലിന്റെ കിടയറ്റ സ്‌പൈക്കിൽ മൂന്നാം സെറ്റ് 15–9 ന് കൊൽക്കത്ത സ്വന്തമാക്കി, മത്സരവും നേടി.

നാലാം സെറ്റിൽ ഹൈദരാബാദിന്റെ പ്രതിരോധം താളം കണ്ടെത്താൻ തുടങ്ങി. ജോണും ഹേമന്തും ചേർന്ന്‌ മികച്ച ബ്ലോക്കുകൾ സൃഷ്‌ടിച്ചു. ഗുരുവിന്റെ സൂപ്പർ സെർവ്‌ ഹൈദരാബാദിന്‌ സെറ്റിൽ നിയന്ത്രണം നേടിക്കൊടുത്തു. എന്നാൽ സർവീസ്‌ വരയിൽനിന്ന്‌ കോഡി എതിരാളികളെ അമ്പരപ്പിച്ചു. തുടർച്ചയായ നാല്‌ പോയിന്റുകളാണ്‌ നേടിയത്‌. അശ്വലിന്റെ മറ്റൊരു മനോഹര ബ്ലോക്കിൽ കൊൽക്കത്ത കുതിച്ചു. സെറ്റ്‌ 15–12ന്‌ കൊൽക്കത്ത നേടി.

അവസാന സെറ്റിൽ ബോണസ് പോയിന്റ് നേടാനുള്ള അവസരത്തിൽ കൊൽക്കത്ത ഊർജം നിലനിർത്തി കളിച്ചു. എന്നാൽ കോഡിയുടെ രണ്ട് പിഴവുകൾ എതിരാളികൾക്ക്‌ ആനുകൂല്യം നൽകി. തകർപ്പൻ സ്‌പൈക്കിലൂടെ ട്രെന്റ് ഒഡീ ഹൈദരാബാദിന്‌ അവസാന സെറ്റിൽ നാല് പോയിന്റ് ലീഡ് നൽകി. ട്രെന്റിന്റെ ആക്രമണോത്സുകമായ കളിക്ക്‌ തടയിടാൻ കൊൽക്കത്തയുടെ മുൻനിരയ്ക്ക് കഴിഞ്ഞില്ല, ഹൈദരാബാദ് 13-7 ന്റെ ലീഡ് നേടി. ഗുരുവിന്റെ സ്‌പൈക്ക് സെറ്റ് 15-8ന് ഹൈദരാബാദിന് സെറ്റ്‌ സമ്മാനിച്ചു. എങ്കിലും കളി കൊൽക്കത്ത 4–1ന് ജയിച്ചു.

വ്യാഴം രാത്രി ഏഴ്‌ മണിക്ക്‌ ബെംഗളൂരുവിലെ കോറമംഗല ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കുന്ന റുപേ പ്രൈം വോളിബോൾ ലീഗിന്റെ ആറാമത്തെ മത്സരത്തിൽ അഹമ്മദാബാദ് ഡിഫൻഡേഴ്‌സ് ബെംഗളൂരു ടോർപ്പിഡോസുമായി ഏറ്റുമുട്ടും.