ദത്ത് വിവാദം: കുഞ്ഞിനായി അവകാശമുന്നയിച്ച് യുവാവ്

Friday 10 February 2023 12:05 AM IST

കൊച്ചി: എറണാകുളം മെഡിക്കൽ കോളേജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ് പുതിയ വഴിത്തിരിവിൽ. അനധികൃതമായി കൈമാറ്റം ചെയ്യപ്പെട്ട കുഞ്ഞ് തന്റേതെന്ന വാദവുമായി പത്തനംതിട്ട സ്വദേശിയായ യുവാവ് ഇന്നലെ ജില്ലാ ശിശുക്ഷേമ സമിതിക്കു മുന്നിലെത്തി. ഇയാളുടെ മൊഴി സമിതി രേഖപ്പെടുത്തി.

തന്റെ പങ്കാളിയാണ് യുവതിയെന്നും താൻ തന്നെയാണ് കുഞ്ഞിനെ കൈമാറിയതെന്നും പണം വാങ്ങിയിട്ടില്ലെന്നും ഇയാൾ മൊഴി നൽകി. ഇയാൾ ഇന്നലെ ചില ടി.വി ചാനലുകളിലും ഇക്കാര്യം ആവർത്തിച്ചു.

കുഞ്ഞിനെ തൃപ്പൂണിത്തുറ സ്വദേശി അനൂപിന് കൈമാറിയതിന് പിന്നിൽ പണമിടപാട് നടന്നെന്ന ആരോപണം പൊലീസ് അന്വേഷിക്കുന്നുണ്ട്.

വ്യാജ  ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയതിനു മാത്രമാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കുഞ്ഞിന്റെ പിതാവെന്ന് അവകാശപ്പെടുന്ന യുവാവിനെയും കുഞ്ഞിനെ ഏറ്റുവാങ്ങിയ അനൂപിനെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് തൃക്കാക്കര എ.സി.പി പി.വി.ബേബി പറഞ്ഞു.

മുൻകൂർ ജാമ്യം തേടി ദമ്പതികൾ

ദത്ത് കേസിൽ തൃപ്പൂണിത്തുറ സ്വദേശികളായ അനൂപ് കുമാറും സുനിതയും മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചു. ഒളിവിൽ കഴിയുന്ന, വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ് പ്രതിയായ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് അനിൽകുമാർ ഇന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകുമെന്നും സൂചനയുണ്ട്.