സെൻട്രൽ ജയിലിൽ പ്രതി തൂങ്ങി മരിച്ചു മനോവിഷമമെന്ന് വിശദീകരണം
തിരുവനന്തപുരം ∙ റിമാൻഡ് തടവിലായിരുന്ന പ്രതി പൂജപ്പുര സെൻട്രൽ ജയിലിൽ തൂങ്ങിമരിച്ച നിലയിൽ. മോഷണക്കേസിൽ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്ത പോത്തൻകോട് സ്വദേശി ബേബിയുടെ മകൻ ബിജു (47) ആണ് മരിച്ചത്. ഇന്നലെ രാവിലെ 5.30ഓടെയായിരുന്നു സംഭവം.
സംഭവത്തെക്കുറിച്ച് ജയിൽ അധികൃതർ പറയുന്നത്:
ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്ത ബിജുവിനെ റിമാൻഡ് ചെയ്ത് ആറ്റിങ്ങൽ സബ് ജയിലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ, ഇയാൾക്കു പകർച്ചവ്യാധിയുണ്ടെന്നു സ്ഥിരീകരിച്ചതിനെത്തുടർന്ന് ഒറ്റയ്ക്ക് ഒരു സെല്ലിൽ പാർപ്പിക്കേണ്ടതിനാൽ 2022 നവംബർ 24 ന് പൂജപ്പുര സെൻട്രൽ ജയിലിലെ 12–ാം ബ്ലോക്കിലെ ഐസലേഷൻ സെല്ലിലേക്കു മാറ്റി.ഇന്നലെ രാവിലെ 5.45 ന് വാർഡൻ പരിശോധനയ്ക്കെത്തുമ്പോൾ സെല്ലിലെ ഗ്രിൽ വാതിലിനു മുകളിൽ തോർത്തുകെട്ടി കഴുത്തിൽ കുരുക്കിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും 6.20 ന് മരണം സ്ഥിരീകരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.മനോവിഷമമാണ് കാരണമെന്നാണ് പൊലീസ് പറയുന്നത്.രോഗത്തെ പറ്റി ബിജുവിനു ആശങ്കയും വിഷമവും കുറേനാളായി ഉണ്ടായിരുന്നു.ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് കരുതുന്നത്.നിസാര മോഷണക്കേസാണ് ബിജുവിന്റെ പേരിലുള്ളത്.