ട്വന്റി -20 വനിതാ ലോകകപ്പ്: ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ
കേപ്ടൗൺ: ട്വന്റി-20 വനിതാ ലോകകപ്പിൽ ഇന്ന് ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ. ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ ആദ്യ മത്സരത്തിനാണ് ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 6 മുതൽ ഇരുടീമും കളത്തിലിറങ്ങുന്നത്. പാകിസ്ഥനെതിരെ ലോകകപ്പ് വേദികളിലുൾപ്പെടെയുള്ള ആധിപത്യം തുടരാനാകുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. അതേസമയം അവസാനം ഏറ്റുമുട്ടിയ ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്കെതിരെ ജയിക്കാനായത് പാകിസ്ഥാന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.
പരിക്കേറ്റ സൂപ്പർ ഓപ്പണർ സ്‌മൃതി മന്ഥനയ്ക്ക് ഇന്ന് കളിക്കാനാകാത്തത് മത്സരത്തിന് മുമ്പ് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലിനിടെ പരിക്കേറ്റ ക്യാപ്ടൻ ഹർമ്മൻ പ്രീത് ഇന്ന് കളിക്കുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ തവണ കൈയെത്തും ദൂരെ നഷ്ടമായ കിരീടം ഇത്തവണ സ്വന്തമാക്കാനുറച്ചാണ് ഇന്ത്യ പാഡ്കെട്ടുന്നത്. അണ്ടർ 19 വനിതാ ട്വന്റി-20 ലോകകപ്പിൽ കഴിഞ്ഞയിടെ ഷഫാലി വർമ്മയുടെ നേതൃത്വത്തിൽ ഇന്ത്യൻ സംഘം ചാമ്പ്യൻമാരായിരുന്നു. ഈ നേട്ടം സീനിയേഴ്സിനും പ്രചോദനമാകുമെന്നാണ് ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷ.
ആദ്യ ജയം ശ്രീലങ്കയ്ക്ക്
കേപ്ടൗൺ: ട്വന്റി- 20 വനിതാ ലോകകപ്പിൽ ആദ്യ മത്സരത്തിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ശ്രീലങ്കയ്ക്ക് 3 റൺസിന്റെ നാടകീയ ജയം.
ആദ്യം ബാറ്ര് ചെയ്ത ശ്രീലങ്ക ക്യാപ്ടൻ ചമാരിയുട അർദ്ധസെഞ്ച്വറിയുടെ (50 പന്തിൽ 68) പിൻബലത്തിൽ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് നേടി. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 126 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.
ഇംഗ്ലണ്ട് ജയിച്ചു തുടങ്ങി
ഇന്നലെ ഇംഗ്ലണ്ട് 7 വിക്കറ്റിന് വെസ്റ്റിൻഡീസിനെ കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് നേടി. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 14.3 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്ത വിജയലക്ഷ്യത്തിലെത്തി (138/3).