ഗുരുദേവൻ ഇപ്പോഴും ജീവിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ടെന്ന് ജെബി മേത്തർ എം.പി
ആലുവ: രാജ്യത്തെ കാലുഷ്യം നിറഞ്ഞ സംഭവങ്ങൾ കാണുമ്പോൾ ഗുരുദേവൻ ഇപ്പോഴും ജീവിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ടെന്ന് ജെബി മേത്തർ എം.പി പറഞ്ഞു. സർവമതസമ്മേളത്തിൻെറ ശതാബ്ദിയോടനുബന്ധിച്ച് സംഘടിപ്പിച്ച വനിതാ - യുവജന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഗുരുദേവ സന്ദേശങ്ങൾ ജീവിതത്തിൽ പകർത്തേണ്ടതിന്റെ ആവശ്യകതയെ ഓരോ സംഭവങ്ങളും നമ്മെ ഓർമ്മപ്പെടുത്തുന്നു. വിദ്വേഷ പ്രസംഗങ്ങളിലൂടെ ജാതിയുടേയും മതത്തിന്റേയും പേരിൽ ഭിന്നിപ്പിക്കുകയെന്ന തന്ത്രമാണ് നാം കാണുന്നത്. ഗുരുവിന്റെ ആശയങ്ങൾകൊണ്ട് അവ തരണംചെയ്യണമെന്നും ജെബി മേത്തർ പറഞ്ഞു. സ്വാമി അസ്പർശാനന്ദ അദ്ധ്യക്ഷത വഹിച്ചു.
സ്വാമി അദ്വൈതതീർത്ഥ അനുഗ്രഹപ്രഭാഷണം നടത്തി. സ്വാമിനി ജ്യോതിർമായി ഭാരതി വിശിഷ്ടാതിഥിയായിരുന്നു. ഗുരുധർമ്മ പ്രചാരണസഭ രജിസ്ട്രാർ അഡ്വ. പി.എൻ. മധു, ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ. ടി.പി. സിന്ധുമോൾ, എസ്.എൻ.ഡി.പി യോഗം വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ, ബി. അബുരാജ്, ഡോ. ടി.എച്ച്. ജിത, ലത ഗോപാലകൃഷ്ണൻ, ശ്രീലത വിനോദ്‌കുമാർ, ശ്രീലത രാധാകൃഷ്ണൻ, സ്വാമിനി ആര്യനന്ദദേവി എന്നിവർ സംസാരിച്ചു.