പ്രിഥ്വി ഷായ്ക്ക് നേരെ ആക്രമണം, കാർ തകർത്തു
മുംബയ്: സെൽഫിയെടുക്കാൻ വിസമ്മതിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം പ്രിഥ്വിഷായ്ക്ക് നേരെ സ്ത്രീ ഉൾപ്പെടെ എട്ടോളം പേരുൾപ്പട്ട സംഘത്തിന്റെ ആക്രമണം. തനിക്ക് നേരെ ബേസ്ബാൾ ബാറ്റുകൊണ്ട് ആക്രമണം ഉണ്ടായെന്നും കാറിന്റെ വിൻഷീൽഡ് തകർത്തെന്നും കാറിൽ പിന്തുടർന്ന് ഭീഷണിപ്പെടുത്തിയെന്നും പ്രിഥ്വിഷാ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അക്രമികൾ 50,000 രൂപ ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്. സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറും നടിയുമായ സ്വപ്നാ ഗിൽ, ശോഭിത് താക്കൂർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രിഥ്വിയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. സ്വപ്നയെ അറസ്റ്റ് ചെയ്തു. മുംബയ് ഒഷിവാരയിലെ ഹോട്ടലിൽ വച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. അത്താഴം കഴിക്കാനെത്തിയ പ്രിഥ്വിയുടേയും സുഹൃത്തിന്റെയും അടുത്ത് രണ്ടുപേർ സെൽഫി എടുക്കാൻ എത്തി. ഏതാനും സെൽഫികൾ എടുത്ത ശേഷം ആരാധകർ മടങ്ങാതിരുന്നപ്പോൾ പ്രിഥ്വി ഹോട്ടൽ മാനേജരെ വിളിച്ചു പരാതിപ്പെടുകയും ആരാധകരെ പുറത്താക്കുകയുമായിരുന്നുവെന്നാണ് വിവരം.തുടർന്ന് പ്രിഥ്വി ഹോട്ടലിൽ നിന്ന് പുറത്തിറങ്ങിയതോടെയാണ് ബേസ്ബാൾ ബാറ്റുമായി ഇവർ സംഘം ചേർന്ന് ആക്രമിക്കാനെത്തിയത്. പ്രിഥ്വി ആക്രമിച്ചതായി സ്വപ്നയും പരാതി കൊടുത്തിട്ടുണ്ട്.