ചേതൻ ശർമ്മ രാജിവച്ചു
മുംബയ് : ഒരു ടെലിവിഷൻ ചാനലിന്റെ ഒളികാമറയിൽ വിവാദ വെളിപ്പെടുത്തലുകൾ നടത്തി കുടുങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ടർ ചേതൻ ശർമ്മ രാജിവച്ചു. ടീം സെലക്ഷനെക്കുറിച്ചും താരങ്ങൾ ഫിറ്റ്നസ് തെളിയിക്കാൻ ഇൻജക്ഷനുകൾ എടുക്കുന്നതിനെപ്പറ്റിയുമൊക്കെ ഒരു മറയുമില്ലാതെ ഒളികാമറയിൽ തുറന്നടിച്ച ചേതൻ ശർമ്മയുടെ നടപടി ബി.സി.സി.ഐയിൽ വലിയ അമർഷമാണ് സൃഷ്ടിച്ചിരുന്നത്. മലയാളി താരം സഞ്ജു സാംസൺ അടക്കമുള്ള യുവതാരങ്ങളുടെ ഭാവിയെക്കുറിച്ച് ചേതൻ ഒളികാമറയെന്ന് അറിയാതെ സംസാരിച്ചിരുന്നു. നിൽക്കക്കള്ളിയില്ലാതെയാണ് ചേതൻ രാജി സമർപ്പിച്ചത്. കയ്യോടെ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ രാജി സ്വീകരിച്ചതായി അറിയിക്കുകയും ചെയ്തു.
ട്വന്റി ട്വന്റി ലോകകപ്പിലെ ഇന്ത്യൻ ടീമിന്റെ ദയനീയ പരാജയത്തെത്തുടർന്ന് കഴിഞ്ഞ നവംബറിൽ ചേതൻ ശർമ്മയുടെ നേതൃത്വത്തിലുണ്ടായിരുന്ന സെലക്ഷൻ കമ്മറ്റി ഒന്നാകെ ബി.സി.സി.ഐ പിരിച്ചുവിട്ടിരുന്നു. തുടർന്ന് ഈ ജനുവരിയിൽ ചേതനെ ചീഫ് സെലക്ടറായി വീണ്ടും നിയമിച്ചു.പുതിയ കമ്മറ്റി അംഗങ്ങളെയും നിയമിച്ചിരുന്നു. ചേതന്റെ രാജിയെത്തുടർന്ന് കമ്മറ്റി അംഗമായ എസ്.എസ് ദാസ് താത്കാലിക ചീഫ് സെലക്ടറാകുമെന്ന് സൂചനയുണ്ട്.