ജമാഅത്തെ ബന്ധം: ശ്രദ്ധതിരിക്കാനുള്ള ശ്രമമെന്ന് വി.ഡി. സതീശൻ
തേഞ്ഞിപ്പലം: ജമാഅത്തെ ഇസ്‌ലാമി-ആർ.എസ്.എസ് ചർച്ചയിൽ യു.ഡി.എഫിന് ബന്ധമുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം തികഞ്ഞ അസംബന്ധവും പ്രതിരോധത്തിൽ നിൽക്കുന്ന മുഖ്യമന്ത്രിയുടെ വിഷയം മാറ്റാനുള്ള ശ്രമവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
ഇരിക്കുന്ന പദവിക്ക് യോജിക്കാത്ത ആരോപണമാണ് പിണറായിയുടേത്. ശ്രീ എം എന്ന ആത്മീയാചാര്യന്റെ മദ്ധ്യസ്ഥതയിൽ ആർ.എസ്.എസ് നേതാക്കളുമൊത്ത് മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും ചർച്ച നടത്തിയിട്ടുണ്ട്. കേരളത്തിലെ സി.പി.എം-ആർ.എസ്.എസ് അക്രമം അവസാനിപ്പിക്കാനായിരുന്നു രഹസ്യചർച്ച. അന്നുമുതൽ സി.പി.എം-ആർ.എസ്.എസ് സംഘട്ടനം അവസാനിച്ചു. പിന്നീട് കോൺഗ്രസിലെ ചെറുപ്പക്കാരെ സി.പി.എം കൊലപ്പെടുത്താൻ തുടങ്ങി. ജമാഅത്തെ ഇസ്‌ലാമി രാഷ്ട്രീയത്തിൽ ഇടപെടാൻ തുടങ്ങിയ 1977 മുതൽ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെയുള്ള 42 വർഷവും സി.പി.എമ്മിന്റെ സഹയാത്രികരായിരുന്നു. ഇപ്പോൾ പുതുതായി പിണറായി കണ്ടെത്തിയ വർഗീയത എന്താണ്.
1977ലും 89ലും ആർ.എസ്.എസുമായി ചേർന്ന് തിരഞ്ഞെടുപ്പിൽ മത്സരിച്ച പിണറായി യു.ഡി.എഫിനെ പഠിപ്പിക്കേണ്ട. വർഗീയവാദികളുമായി സന്ധി ചെയ്യില്ലെന്നത് കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും നിലപാടാണ്. റോഡരികിൽ നിന്ന് രണ്ട് കുട്ടികൾ കരിങ്കൊടി കാട്ടിയപ്പോൾ ആയിരം പൊലീസുകാർക്ക് പിന്നിലൊളിച്ച മുഖ്യമന്ത്രി പരിഹാസപാത്രമായി.
എം.വി.ഗോവിന്ദൻ ഇപ്പോൾ നടത്തുന്നത് പാർട്ടി എത്തപ്പെട്ടിരിക്കുന്ന ജീർണ്ണതയിൽ നിന്ന് പുറത്തുവരാനുള്ള സ്വയം പ്രതിരോധ യാത്രയാണെന്നും സതീശൻ പരിഹസിച്ചു.
സി.പി.എം ജീർണതയുടെ പടുകുഴിയിൽ: സുധാകരൻ
തിരുവനന്തപുരം: ജീർണതയുടെ പടുകുഴിയിൽ വീണ സി.പി.എം കേരള ഘടകത്തെ തിരുത്താൻ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തയ്യാറാണോ എന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. സംസ്ഥാനത്ത് നടക്കുന്ന എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങളിലും സി.പി.എം പങ്ക് വ്യക്തമായ അതീവഗുരുതര സാഹചര്യത്തിൽ നേർവഴി കാട്ടാൻ ദേശീയ നേതൃത്വം ഇടപെടുമോ എന്നതടക്കം 10 ചോദ്യങ്ങൾ സുധാകരൻ ഉയർത്തി. പി.കൃഷ്ണപിള്ളയും എ.കെ.ജിയും ഇ.എം.എസും നയിച്ച സി.പി.എമ്മിനെ പിണറായി വിജയനും എം.വി ഗോവിന്ദനും നയിക്കുമ്പോൾ അത് അധോലോക സംഘമായി മാറിയിട്ടും കേന്ദ്രനേതൃത്വം പാലിക്കുന്ന നിശബ്ദത ഭയാനകമാണ്. ലൈഫ് മിഷൻ കോഴയിടപാടിലെ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ പുറത്തുവന്നിട്ടും മുഖ്യമന്ത്രി പദ്ധതിയെ ന്യായീകരിക്കുന്നു.