മഞ്ചേരിയിൽ 500 ഗ്രാം എം.ഡി.എം.എയുമായി മൂന്നുപേർ അറസ്റ്റിൽ
മഞ്ചേരി: ആൻഡമാനിൽ നിന്നും കൊറിയർ മാർഗ്ഗം എത്തിച്ച 500 ഗ്രാം എം.ഡി.എം.എയുമായി മൂന്നു പേർ മഞ്ചേരി എക്‌സൈസിന്റെ പിടിയിൽ. മലപ്പുറം കോനോമ്പാറ പുതശേരി വീട്ടിൽ റിയാസ്, പട്ടർക്കടവ് പനഗാഗര സ്വദേശി നിഷാന്ത്, പട്ടർക്കടവ് മൂന്നോക്കാരൻ വീട്ടിൽ സിറാജുദീൻ എന്നിവരാണ് പിടിയിലായത്.
മഞ്ചേരി തുറയ്ക്കലിലെ കൊറിയർ സർവീസ് സ്ഥാപനത്തിലേക്ക് പീനട്ട് ബട്ടർഫ്രൂട്ട് ജാം എന്ന വ്യാജേന മയക്കുമരുന്ന് ഒളിപ്പിച്ചാണ് പ്രതികൾ എം.ഡി.എം.എ കടത്തിയത്. വിപണിയിൽ 25 ലക്ഷം വില വരും. കൊറിയർ മാർഗം എം.ഡി.എം.എ എത്തുന്നതായി എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ രണ്ടുദിവസമായി നിരിക്ഷണം നടത്തി വരികയായിരുന്നു. എക്‌സൈസ് കമ്മിഷണറുടെ ഉത്തര മേഖലാ സ്‌ക്വാഡ് തുറയ്ക്കലിലെ കൊറിയർ സർവീസ് കേന്ദ്രത്തിനു സമീപം രഹസ്യമായി നിരീക്ഷിച്ചു വരുന്നതിനിടെയാണ്പ്രതികൾ എം.ഡി.എം.എ കൈപ്പറ്റാൻ എത്തിയത്. റിയാസ് കൈപ്പറ്റുന്ന മയക്കുമരുന്ന് വിൽപ്പന നടത്തുന്നതിന് സഹായിക്കുന്നവരാണ് പിടിയിലായ മറ്റ് രണ്ട് പേർ. ഗ്രാമിന് 3000മുതൽ 5000വരെ വിലയിൽ ചെറു പാക്കറ്റുകൾ ആക്കിയാണ് വിൽപ്പന നടത്തിയിരുന്നത്. എക്‌സൈസ് ഉത്തരമേഖലാ സ്‌ക്വാഡ് ഇൻപെക്ടർ ടി.ഷിജുമോൻ, പ്രിവന്റീവ് ഓഫീസർമാരായ പ്രദീപ് കുമാർ, കെ. ഷിബുശങ്കർ, ടി. സന്തോഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പ്രതികളെ ഇന്ന് മഞ്ചേരി മജിസ്‌ട്രേറ്റ് കോടതിക്ക് മുൻപാകെ ഹാജരാക്കും.