കരൾ മാറ്റിവയ്ക്കലിന് കാത്തുനിൽക്കാതെ
കൊച്ചി: കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള തയ്യാറെടുപ്പിനിടെയാണ് സുബി സുരേഷ് വിടവാങ്ങിയത്. അടുത്ത ബന്ധുവായ സ്ത്രീ കരൾ പകുത്തു നൽകാൻ തയ്യാറായിരുന്നു. രാജഗിരി ആശുപത്രിയിൽ ഇതിനുള്ള നടപടികളും തുടങ്ങി. അന്തിമ അനുമതി നൽകേണ്ട സംസ്ഥാന മെഡിക്കൽ ബോർഡ് യോഗം ഇന്നലെ കളമശേരി മെഡിക്കൽ കോളേജിൽ ചേരാനിരിക്കെയാണ് സുബിയുടെ വിയോഗം.
ശസ്ത്രക്രിയാ നടപടികളിൽ കാലതാമസം ഉണ്ടായിട്ടില്ലെന്ന് രാജഗിരി ആശുപത്രി സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തേൽ പറഞ്ഞു. അവയവദാന നടപടിക്രമങ്ങൾ സിനിമാതാരങ്ങളുടെയും മറ്റും ഇടപെടലുകളെ തുടർന്ന് വേഗത്തിലാണ് മുന്നോട്ടു പോയത്.
ജനുവരി 20ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുബിയുടെ ശരീരം മരുന്നുകളോട് പ്രതികരിക്കാതെ വന്നതോടെ ആരോഗ്യനില മോശമായി. രോഗാവസ്ഥയെക്കുറിച്ചും ചികിത്സയെക്കുറിച്ചുമുള്ള കാര്യങ്ങൾ സുബിയെയും ബന്ധുക്കളെയും യഥാസമയം അറിയിച്ചിരുന്നുവെന്നും ഡോ. സണ്ണി പറഞ്ഞു.