1382 പി.ജി ഡോക്ടർമാർ ഇന്നുമുതൽ ഗ്രാമങ്ങളിൽ സേവനത്തിന്

Wednesday 01 March 2023 1:12 AM IST

തിരുവനന്തപുരം: സർക്കാർ, സ്വകാര്യ മെഡിക്കൽ കോളേജുകളിലെ 1382 രണ്ടാം വർഷ പി.ജി ഡോക്ടർമാർ ഇന്നുമുതൽ

ഗ്രാമീണ മേഖലയിൽ സേവനത്തിനെത്തും.

നാഷണൽ മെഡിക്കൽ കമ്മിഷന്റെ മാനദണ്ഡത്തിലുള്ള ജില്ലാ റസിഡൻസി പ്രോഗ്രാമിനായാണ് ഇവരെ താലൂക്ക്, ജില്ല, ജനറൽ ആശുപത്രികളിൽ മൂന്ന് മാസം വീതമുള്ള 4 ഗ്രൂപ്പുകളായി വിന്യസിക്കുന്നത്. താലൂക്ക് തലം മുതലുള്ള ആശുപത്രികളിൽ സ്‌പെഷ്യലിറ്റി വിഭാഗങ്ങളിലെ പി.ജി ഡോക്ടർമാരുടെ സേവനം ലഭ്യമാകുന്നതോടെ താഴെതട്ടിലെ ആശുപത്രികൾക്ക് സഹായകരമാകും.

പരമാവധി അതത് ജില്ലകളിലെ മെഡിക്കൽ കോളേജുകളിൽ നിന്നുള്ളവരെയാണ് 100 കിടക്കകൾക്ക് മുകളിൽ വരുന്ന 78 ആശുപത്രികളിലായി നിയമിക്കുന്നത്.

ജില്ലാ റസിഡൻസി പ്രോഗ്രാം ഫലപ്രദമായി നടപ്പിലാക്കുന്നതിന്സംസ്ഥാനതല നോഡൽ ഓഫീസറായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെയും പ്രോഗ്രാം കോഓർഡിനേറ്ററായി ആരോഗ്യ വകുപ്പ് ഡയറക്ടറെയും ചുമതലപ്പെടുത്തി. പദ്ധതിയുടെ നടത്തിപ്പിനും ഏകോപനത്തിനുമായി കോഓർഡിനേറ്ററായി ഡോ. സി. രവീന്ദ്രനെ നിയമിച്ചു. പ്രോഗ്രാമിന്റെ ഭാഗമായി സ്റ്റിയറിംഗ് കമ്മിറ്റിയും ജില്ലാതല കമ്മിറ്റിയും രൂപീകരിച്ച് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മാർഗരേഖ പുറത്തിറക്കി.

പി.ജി ഡോക്ടർമാർ ആകെ

സർക്കാർ മെഡിക്കൽ കോളേജുകളിൽ (ആർ.സി.സി ഉൾപ്പെടെ) 854

സ്വകാര്യ മെഡിക്കൽ കോളേജുകളിൽ 430

എറണാകുളം അമൃത ഇൻസ്റ്റിറ്റ്യൂട്ട് 98

വിന്യസിക്കുന്ന കേന്ദ്രങ്ങൾ

താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി

ജില്ലാ, ജനറൽ ആശുപത്രി

മാനസികാരോഗ്യ കേന്ദ്രം

സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി,

ടി.ബി സെന്റർ

പബ്ലിക് ഹെൽത്ത് ലാബ്

'ആശുപത്രികൾക്കും പി.ജി വിദ്യാർത്ഥികൾക്കും പദ്ധതി ഏറെ ഗുണം ചെയ്യും. മികച്ച പരിശീലനം നേടാനും സംസ്ഥാനത്തെ ജില്ലാതല ആരോഗ്യ സംവിധാനങ്ങളെ അടുത്തറിയാനും സാമൂഹിക ഇടപെടലിനുമുള്ള അവസരം ലഭിക്കും.'

-വീണാ ജോർജ്

ആരോഗ്യമന്ത്രി