ആൺകുട്ടിയെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകന് 67വർഷം കഠിന തടവ്

Wednesday 01 March 2023 1:13 AM IST

കുന്നംകുളം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകന് 67 വർഷം കഠിന തടവും 80,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ചെർപ്പുളശ്ശേരി എളിയപ്പേറ്റ ചാണ്ടംകുഴി റഷീദിനെ (49) ആണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്ജ് എസ്. ലിഷ ശിക്ഷിച്ചത്. 2020 ആഗസ്റ്റ് 25ന് വൈകിട്ട് നാലിന് മദ്രസയിലേക്ക് പരീക്ഷയുടെ സംശയം ചോദിക്കാനായി ചെന്ന കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടി വീട്ടിൽ പറഞ്ഞതിനെത്തുടർന്ന് മാതാപിതാക്കൾ പാവറട്ടി പൊലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുകയായിരുന്നു.
പ്രോസിക്യൂഷനുവേണ്ടി 20 സാക്ഷികളെ വിസ്തരിക്കുകയും 30 രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്‌സോ) കെ.എസ്. ബിനോയിയും പ്രോസിക്യൂഷനെ സഹായിക്കുന്നതിന് അഡ്വ. അമൃതയും ഹാജരായി. വിദ്യാലയങ്ങളിലും, മതപഠന കേന്ദ്രങ്ങളിലും കുട്ടികളുടെ രക്ഷാകർത്താവായി പ്രവർത്തിക്കേണ്ട അദ്ധ്യാപകരുടെ ഇത്തരം പ്രവൃത്തികൾ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും ഇതിനെതിരെയുളള ശക്തമായ താക്കീതും മുന്നറിയിപ്പുമാണ് ഈ വിധിന്യായമെന്നും പ്രോസിക്യൂട്ടർ പറഞ്ഞു.
പാവറട്ടി സ്റ്റേഷൻ സബ്ഇൻസ്‌പെക്ടറായിരുന്ന കെ.ആർ. റെമിൻ ആണ് കേസെടുത്തത്. സ്റ്റേഷൻ ഇൻസ്‌പെക്ടർ എം.കെ. രമേഷ് കുറ്റപത്രം സമർപ്പിച്ചു. പാവറട്ടി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ സാജനും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Advertisement
Advertisement