മെസി ദ ബെസ്റ്റ്!
ഫിഫയുടെ മികച്ച പുരുഷ താരം മെസി തന്നെ
അലക്സിയ മികച്ച വനിതാ താരം
അവാർഡിൽ അർജന്റീനൻ ആധിപത്യം
പാരീസ്: സർപ്രൈസുകളൊന്നുമുണ്ടായില്ല, പ്രതീക്ഷിച്ചപോലെ തന്നെ കഴിഞ്ഞ വർഷത്തെ മികച്ച താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്കാരം അർജന്റീനൻ ഫുട്ബാൾ ഇതിഹാസം ലയണൽ മെസി തന്നെ സ്വന്തമാക്കി. ഫ്രഞ്ച് താരങ്ങളായ കെയ്ലിയൻ എംബാപ്പെ, കരിം ബെൻസെമ എന്നിവരെ മറികടന്നാണ് അർജന്റീനയെ 36 വർഷങ്ങൾക്ക് ശേഷം ലോക കിരീടത്തിലേക്ക് നിയിച്ച മെസി കഴിഞ്ഞ വർഷത്തെ മികച്ച താരമായത്. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബാളും മെസിക്കായിരുന്നു.
2016ൽ ആരംഭിച്ച ഫിഫ ദ ബെസ്റ്റ് പുരസ്കാരം രണ്ടാം തവണയാണ് മെസി സ്വന്തമാക്കുന്നത്. 2019ലാണ് ഇതിന് മുമ്പ് മെസി ഈ പുരസ്കാരം സ്വന്തമാക്കുന്നത്. അതേസമയം കരിയറിൽ ഏഴാം തവണയാണ് മികച്ച താരത്തിനുള്ള ഫിഫയുടെ പുരസ്കാരം മെസി നേടുന്നത്.
മികച്ച വനിതാ താരമായി തുടർച്ചയായ രണ്ടാം തവണയും ബാഴ്സലോണയുടെ സ്പാനിഷ് മിഡ്ഫീൽഡർ അലക്സിയ പുട്ടെല്ലാസ് തിരഞ്ഞെടുക്കപ്പെട്ടു. റയലിന്റെ ബൽജിയൻ ഗോൾ കീപ്പർ തിബോട്ട് കോട്ട്വ, ലോകകപ്പിൽ മൊറോക്കൻ വലയ്ക്ക് മുന്നിൽ വൻമതിൽ തീർത്ത യാസിനെ ബൗണു എന്നിവരെ മറികടന്ന് അർജന്റീനയുടെ എമി മാർട്ടിനസ് മികച്ച ഗോൾകീപ്പറായി. റയലിന്റെ കാർലൊ ആൻസെലോട്ടിയേയും മാഞ്ചസ്റ്രർ സിറ്റിയുടെ പെപ് ഗാർഡിയോളയേയും പിന്നിലാക്കി അർജന്റീനയെ ലോകചാമ്പ്യൻമാരാക്കാൻ തന്ത്രങ്ങളൊരുക്കിയ ലയണൽ സ്കലോണിയാണ് മികച്ച പരിശീലകൻ. മികച്ച ആരാധകർക്കുള്ള പുരസ്കാരവും അർജന്റീനനയ്ക്ക് കിട്ടി. മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരം സ്വന്തമാക്ക പോളിഷ് അംഗപരിമിത താരം മാർസിൻ ഒലെക്സി പുതിയ ചരിത്രമെഴുതി.
ചടങ്ങിൽ കഴിഞ്ഞയിടെ അന്തരിച്ച ബ്രസീലിയൻ ഇതിഹാസം പെലെയ്ക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു. പെലെയ്ക്ക് ആദരാഞ്ജലയായി നൽകിയ ഫിഫ സ്പെഷ്യൽ അവാർഡ് അദ്ദേഹത്തിന്റെ ഭാര്യ മാർസിയ അവോക്കി ബ്രസീലിയൻ സൂപ്പർ താരം റൊണാൾഡോയിൽ നിന്ന് ഏറ്റുവാങ്ങി.
മറ്റ് പ്രധാന പുരസ്കാരങ്ങൾ
വനിതാ ഗോൾ കീപ്പർ- മേരി ഇയർപ്സ് (മാൻ.യുണൈറ്റഡ്, ഇംഗ്ലണ്ട്)
വനിതാ കോച്ച് - സറീന വെയ്ഗ്മാൻ (ഇംഗ്ലണ്ട്)
ഫെയർ പ്ലേ - ലൂക്കാ ലോക്കോഷ്‌വില്ലി (വോൾഫ്സ്ബർഗ് എ.സി)
ഫിഫ പ്രോ 11
പുരുഷ ടീം ഗോൾ കീപ്പർ: തിബോട്ട് കോട്ട്വ, പ്രതിരോധം: ജാവോ കാൻസലൊ, വിർജിൽ വാൻ ഡെയ്ക്ക്,അഷ്റഫ് ഹക്കീമി, മദ്ധ്യനിര:കസമിറൊ, ഡി ബ്രൂയിനെ,മൊഡ്രിച്ച്, മുന്നേറ്റ നിര: മെസി, എംബാപ്പെ, ഹാളണ്ട്,ബെൻസെമ. വനിതാ ടീം: ഗോൾ കീപ്പർ: ക്രിസ്റ്ര്യാനെ എൻഡ്ലർ, പ്രതിരോധം: ലൂസി ബ്രോൺസ്, മരിയ ലിയോൺ,വെനഡി റെനാർഡ്, ലീ വില്യംസൺ, മിഡ്ഫീൽഡ്:ലെന ഒബർഡ്രോഫ്, അലക്സിയ പുട്ടെല്ലാസ്,കെയറ വാൽഷ്, മുന്നേറ്റ നിര: സാം കെർ,ബെത്ത് മെഡ്, അലക്സ് മോർഗൻ.
മെസിക്ക് വോട്ട്: റയൽ താരം അലാബയ്ക്കെതിരെ വംശീയാധിക്ഷേപം ഫിഫയുടെ മികച്ച താരത്തെ കണ്ടെത്താനുള്ള വോട്ടിംഗിൽ ലയണൽ മെസിക്ക് വോട്ട് ചെയ്ത റയൽ മാഡ്രിഡിന്റെ ഓസ്ട്രേലിയൻ താരം ഡേവിഡ് അലാബയ്ക്കെതിരെ വംശീയാധിക്ഷേപം. റയലിന്റെ കരിം ബെൻസെമ ചുരുക്കപ്പട്ടികയിൽ ഉണ്ടായിട്ടും മെസിക്ക് വോട്ട് ചെയ്തതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഓസ്ട്രിയൻ നായകനെന്ന നിലയിലാണ് അലാബ വോട്ട് ചെയ്തത്. വ്യക്തിപരമായല്ല, ഓസ്ട്രിയൻ ടീം ചർച്ച ചെയ്തെടുത്ത തീരുമാനപ്രകാരമായിരുന്നു മെസിക്ക് വോട്ട് ചെയ്തതെന്ന് അലാബ വിശദീകരിച്ചു.