ആനയെ കിട്ടാനില്ല, ഉത്സവകമ്മിറ്റിക്കാർ നെട്ടോട്ടത്തിൽ

Thursday 02 March 2023 12:36 AM IST

കൊച്ചി: എഴുന്നള്ളിപ്പിന് ആനയെ കിട്ടാതെ ജില്ലയിലെ ഉത്സവകമ്മിറ്റിക്കാർ നെട്ടോട്ടമോടുന്നു. ആനകളുടെ ലഭ്യത കുറവുള്ളതിനാൽ ആന ഉടമകൾ ചോദിച്ച പണം കൊടുക്കേണ്ട സ്ഥിതിയിലാണ് കമ്മിറ്റിക്കാർ. കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയോളമാണ് ആന ഏക്കം വർദ്ധനവ്. പണം കൊടുത്താൽ പോലും ആനയെ കിട്ടാത്ത സ്ഥിതിയാണ്.

ജില്ലയിൽ ആകെ 21 നാട്ടാനകളാണുള്ളത്. ഇതിൽ കോടനാട് വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള 7 എണ്ണവും ഉൾപ്പെടും.

ബാക്കിയുള്ള 14 എണ്ണത്തിൽ എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്നത് 7-8 എണ്ണം മാത്രമാണ്. കോട്ടയം, തൃശൂർ പാലക്കാട് ജില്ലകളിൽ നിന്ന് ആനകളെ എത്തിച്ചാണ് ക്ഷേത്രങ്ങളിൽ ഉത്സവങ്ങൾ നടത്തുന്നത്. ജില്ലയിലെ പ്രധാന ഉത്സവങ്ങൾ പലതും കഴിഞ്ഞെങ്കിലും ബാക്കിയുള്ള ക്ഷേത്രങ്ങളിലെ ഭാരവാഹികൾ ആന ഏജന്റുമാരുടെയും ഉടമകളുടെയും മുന്നിൽ കാത്തുകിടക്കുകയാണ്. ഒരു ആനയെ മാത്രം വച്ച് എഴുന്നള്ളിപ്പ് നടത്തുന്ന സാമ്പത്തിക ശേഷിയില്ലാത്ത ചെറിയ ക്ഷേത്രങ്ങളാണ് കഷ്ടത്തിലായത്.

ദിവസ ഏക്കം

14,000 രൂപ

കൊച്ചിൻ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ഉത്സവത്തിന് ബോർഡ് ഒരാനയ്ക്ക് അനുവദിച്ചിട്ടുള്ള ദിവസ ഏക്കം 14,000 രൂപയാണ്. പക്ഷേ ഇക്കൊല്ലം ഒരാനയുടെ ഏറ്റവും കുറഞ്ഞ വാടക 40,000 രൂപ വരും. 5000 രൂപയോളം തീറ്റച്ചെലവും 5000രൂപ പാപ്പന്മാരുടെ ബാറ്റയും ലോറിവാടകയും പുറമേ വേണം. കോട്ടയത്ത് നിന്നാണെങ്കിൽ 12,000 തൃശൂർ നിന്നാണെങ്കിൽ 8000-9000 രൂപ ലോറി വാടകയാകും.

ആനയെഴുന്നിള്ളിപ്പുള്ള

ക്ഷേത്രങ്ങൾ 900 എണ്ണം

ഒരു വർഷം മുമ്പ് വരെ ജില്ലയിൽ ആനയെഴുന്നള്ളിപ്പുള്ള 549 ക്ഷേത്രങ്ങളും 2 മുസ്ളീം പള്ളികളുമാണുണ്ടായിരുന്നത്. കഴിഞ്ഞ വർഷം പുതിയ രജിസ്ട്രേഷൻ അനുവദിച്ചതോടെ എണ്ണം 900ന് മുകളിൽ ആയി. മുമ്പ് ആനയെഴുന്നള്ളിപ്പുണ്ടായിരുന്ന ക്ഷേത്രങ്ങളെയാണ് വീണ്ടും രജിസ്റ്റർ ചെയ്യാൻ അനുവദിച്ചത്.

ഏറ്റവുധികം ആനകളെ എഴുന്നള്ളിക്കുന്ന ചെറായി, പള്ളത്താംകുളങ്ങര, തൃപ്പൂണിത്തുറ തുടങ്ങിയ ക്ഷേത്രങ്ങളിൽ ഉത്സവങ്ങൾ കഴിഞ്ഞു. ഇനി നടക്കാനുള്ളത് പള്ളുരുത്തി, മരട്, ചോറ്റാനിക്കര മകം, വാഴക്കുളം ഏഴിപ്രം തുടങ്ങിയ ഉത്സവങ്ങളാണ്.

വിശ്രമമില്ലാതെ

ആനകൾ

വിശ്രമമില്ലാതെ നിരന്തരം എഴുന്നള്ളിപ്പിന് പോകേണ്ടി വരുന്നതിനാൽ ആനകളും സമ്മർദ്ദത്തിലാണ്. രാവിലെ 11 മുതൽ വൈകിട്ട് 4 വരെ ആനകളെ ലോറിയിലോ നടത്തിയോ കൊണ്ടുപോകാൻ പാടില്ലാത്തതിനാൽ പല ക്ഷേത്രങ്ങളിലും പകൽപ്പൂരം വൈകിത്തുടങ്ങേണ്ട അവസ്ഥയും ഉണ്ടായിരുന്നു. 11മണിക്ക് എത്താൻ കഴിഞ്ഞില്ലെങ്കിൽ വഴിയിൽ നിറുത്തിയിട്ട് നാലു മണിക്ക് പുറപ്പെടണം.

16 വർഷമായി കേരളത്തിൽ പുതിയ ആനകളെത്തിയിട്ട്. ഉള്ളവ വർഷം തോറും കുറയുകയാണ്. സാമ്പത്തിക ശേഷിയില്ലാത്ത ക്ഷേത്രങ്ങൾക്ക് ആനയെ ലഭിക്കാത്ത സ്ഥിതിയുണ്ടാകും.

ബാലചന്ദ്ര മേനോൻ

ചെറായി