കോവളം -ബേക്കൽ ജലപാത 2025ൽ; ചരക്കു നീക്കം, ടൂറിസം മിന്നും, സഭയിൽ ഉറപ്പ് നൽകി മുഖ്യമന്ത്രി

Saturday 04 March 2023 12:43 AM IST

കൊച്ചി: കോവളം -ബേക്കൽ 620 കിലോമീറ്റർ ജലപാത 2025ൽ തന്നെ കമ്മിഷൻ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രഖ്യാപിച്ചതോടെ, ചരക്കു നീക്കത്തിലും ടൂറിസം വികസനത്തിലും വൻ സാദ്ധ്യത തുറക്കുകയാണ്.

പാത പൂർത്തിയാക്കാനുള്ള നടപടികൾ ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്. പുനരധിവാസ പാക്കേജ് ജനങ്ങൾ അംഗീകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങളിൽ നിന്നുള്ള ചരക്ക് നീക്കത്തിനും ജലപാത അനുഗ്രഹമാകും. കൊല്ലം, പൊന്നാനി, ബേപ്പൂർ തുടങ്ങി 12 ചെറു തുറമുഖങ്ങളെയും ജലപാതയുമായി ബന്ധിപ്പിക്കും.

വിഴിഞ്ഞത്ത് സെപ്‌തംബറിൽ ആദ്യ കപ്പലെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇവിടെ ഔട്ടർ റിംഗ് റോഡിന്റെ ടെൻഡർ നടപടികൾ പൂർത്തിയാക്കി. പ്രദേശത്തെ ജനങ്ങളെ കൂടി ഉൾപ്പെടുത്തിയാകും വിഴിഞ്ഞം വ്യാവസായിക ഇടനാഴിയുടെ വികസനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം ജില്ലയിലെ കോവളം മുതൽ കാസർകോട് ബേക്കൽ വരെ കനാലുകൾ വികസിപ്പിച്ചാണ് ഉൾനാടൻ ജലപാതാ പദ്ധതി നടപ്പാക്കുന്നത്. 13 റീച്ചുകളായി തിരിച്ചാണ് നിർമ്മാണം. 6500 കോടി രൂപയാണ് ആകെ ചെലവ്. കിഫ്ബി വഴിയാണ് ധനസഹായം. പാതയ്ക്ക് 40 മീറ്റർ വീതിയും 2.20 മീറ്റർ ആഴവുമുണ്ടാകും.

നിലവിലെ കനാലുകളുടെ വീതിയും ആഴവും കൂട്ടും. വളരെക്കുറച്ച് സ്ഥലങ്ങളിൽ പുതിയതു നിർമ്മിച്ച് നിലവിലെ കനാലുമായി ബന്ധിപ്പിക്കേണ്ടതുണ്ട്.

കേന്ദ്ര- സംസ്ഥാന സംയുക്ത സംരംഭം

ജലപാത കേന്ദ്ര- സംസ്ഥാന സംയുക്ത സംരംഭമാണ്. കൊല്ലം മുതൽ കോഴിക്കോട് കല്ലായി വരെ 328 കിലോമീറ്റർ ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിലായതിനാൽ 550 കോടി രൂപയ്ക്ക് കേന്ദ്ര സ്ഥാപനമായ ഇൻലാൻഡ് വാട്ടർവേയ്‌സ് അതോറിട്ടിയാണ് വികസിപ്പിക്കുന്നത്. ദേശീയ ജലപാത -3 എന്നാണ് പേര്. ബാക്കി പ്രദേശങ്ങളുടെ നിർമ്മാണച്ചുമതല കേരള വാട്ടർവേയ്‌സ് ആൻഡ് ഇൻഫ്രസ്ട്രക്ചേഴ്സ് ലിമിറ്റഡിനാണ് (ക്വിൽ).

168 കിലോമീറ്റർ ഗതാഗത സജ്ജം

 കൊല്ലം മുതൽ തൃശൂരിലെ കോട്ടപ്പുറം വരെ 168 കിലോമീറ്റർ ജലപാത -3 ഗതാഗത സജ്ജം

 കോവളം മുതൽ ആക്കുളം കായൽ വരെ പാർവതി പുത്തനാർ വികസിപ്പിക്കുന്നു

 പാർവതിപുത്തനാറിൽ വള്ളക്കടവ് - മൂന്നാട്ടുമുക്ക് ഭാഗം ശുചീകരിച്ചു

 കോട്ടപ്പുറം- പൊന്നാനി, പൊന്നാനി -കോഴിക്കോട് കനാൽ നവീകരണം തുടരുന്നു

 കോഴിക്കോട് നഗരത്തിലെ കനോലി കനാൽ വികസനത്തിന് പദ്ധതി റിപ്പോർട്ടായി

 കോഴിക്കോട് - കാളിപ്പൊയ്‌ക കനാൽ നവീകരണം തുടരുന്നു

 കണ്ണൂർ മാഹിക്കും വളപട്ടണത്തിനുമിടയിൽ 26 കിലോമീറ്റർ കനാൽ നിർമ്മിക്കാൻ സ്ഥലമെടുപ്പ് തുടങ്ങി

കാസർകോട് നീലേശ്വരത്തിനും ബേക്കലിനുമിടയിൽ 6.5 കിലോമീറ്റർ കനാലിനും സ്ഥലമെടുപ്പ് ആരംഭിച്ചു

പ്രധാന ലക്ഷ്യങ്ങൾ

1. കോവളം മുതൽ ബേക്കൽ വരെ ജലഗതാഗതം. ടൂറിസം പദ്ധതികൾ

2. ഓരോ 20- 25 കിലോമീറ്ററിനും ഇടയിൽ ടൂറിസം ഗ്രാമങ്ങളും ആക്ടിവിറ്റി സെന്ററുകളും

3. രാസവസ്തുക്കളുടേത് ഉൾപ്പെടെ ചരക്കു നീക്കം ജലമാർഗം.

നീളം

620 കിലോമീറ്റർ

വീതി

40 മീറ്റർ

ചെലവ്

6500 കോടി

Advertisement
Advertisement